അഫ്ഗാനിസ്ഥാനിൽ കൂട്ടപാലായനം തുടരുന്നു
അക്രമത്തിലൂടെ ഭരണം പിടിച്ചെടുക്കുന്നവർക്ക് ഒരിക്കലും ജനവിശ്വാസം ആർജ്ജിക്കാനാവില്ലെന്ന് വീണ്ടും തെളിയിക്കുന്നതാണ് അഫ്ഗാനിലെ കൂട്ട പാലായനങ്ങൾ. കാബൂൾ വിമാനത്താവളത്തിലെ ഭയാനക ദൃശ്യങ്ങൾ ലോകമനഃസാക്ഷിയെ നടുക്കിയിരിക്കുകയാണ്. അമേരിക്കൻ സൈന്യത്തിന് പോലും വിമാനത്താവളത്തിലെത്തുന്ന പരിഭ്രാന്തരായ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനാവുന്നില്ല.
അഫ്ഗാനികളെ സ്വീകരിക്കാൻ അതിർത്തികൾ തുറന്നിടണമെന്ന് അയൽരാജ്യങ്ങളോട് ഐക്യരാഷ്ട്രസഭ അഭ്യർത്ഥന പുറപ്പെടുവിച്ചിട്ടുണ്ട്. മേയിൽ തുടങ്ങിയ യുദ്ധത്തിൽ അഞ്ചരലക്ഷം പേർ ആഭ്യന്തരമായി തന്നെ അഭയാർത്ഥികളായി മാറി. ഏകദേശം മൂവായിരത്തിലധികം പേർ ദിവസവും അതിർത്തികൾ വഴി രാജ്യം വിടുന്നുണ്ട്. പക്ഷെ നാറ്റോ സൈന്യത്തിൻെറ കൂടെയുണ്ടായിരുന്ന ജോലിക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമാണ് ഏറ്റവും ഭീഷണിയുള്ളത്. ഇവരിൽ ഒരു ചെറിയ ശതമാനത്തിന് മാത്രമേ രാജ്യം വിടാനായിട്ടുള്ളു. അമേരിക്ക ഇതിനകം തന്നെ രണ്ടായിരം അഫ്ഗാൻ പൗരന്മാരെ സ്വീകരിച്ചു കഴിഞ്ഞു. പതിനായിരം അഭയാർത്ഥികളെ സ്വീകരിക്കാൻ ജർമ്മനിയും സന്നദ്ധത അറിയിച്ചിട്ടുണ്ട്. പക്ഷെ മേഖലയിലുള്ള അതിർത്തി രാജ്യങ്ങൾ അഫ്ഗാൻ അഭയാർത്ഥി പ്രശ്‌നം ഭയപ്പാടോടെയാണ് കാണുന്നത്. അഭയാർത്ഥികളുടെ എണ്ണം മാത്രമല്ല, അതുവഴി സൃഷ്ടിക്കപ്പെട്ടേക്കാവുന്ന താലിബാൻെറ ശത്രുതയും അതിനൊരു കാരണമാണ്. അഭയാർത്ഥികളെ തടയാൻ തുർക്കി ഇറാനുമായി പങ്കിടുന്ന കിഴക്കൻ അതിർത്തിയിൽ കോൺക്രീറ്റ് മതിൽ നിർമ്മിച്ച് തുടങ്ങി. ദശലക്ഷക്കണക്കിന് സിറിയൻ അഭയാർത്ഥികൾക്ക് അഭയം നൽകിയതിനാൽ, അഫ്ഗാൻ അഭയാർത്ഥികളെ കൂടി സ്വീകരിക്കാനാവില്ലെന്ന് വിശദീകരിച്ച് തുർക്കി പ്രെസിഡെൻറ് എർദോഗാൻ തന്നെയാണ് അതിർത്തി മതിലിൻെറ കാര്യം പുറത്തു വിട്ടത്.