മഹാമാരിയിലെ മരണസംഖ്യ ഇന്ത്യയിൽ നാൽപ്പതു ലക്ഷം കവിഞ്ഞോ?
ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് 553 ദിവസങ്ങൾ പിന്നിടുമ്പോൾ രാജ്യത്തെ ആകെ മരണം 4,25,203 എന്ന ഔദ്യോഗിക കണക്ക് വസ്തുതാപരമല്ലെന്ന് നിരവധി പഠനങ്ങൾ ചൂണ്ടി കാണിക്കുന്നു. മഹാമാരിയുടെ ആഘാതത്തെ സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ ഇന്ത്യ മറച്ചു വെക്കുന്നെന്ന ആരോപണം തുടക്കം മുതല്ലേ ഉണ്ടായിരുന്നു.അന്താരാഷ്ട്ര തലത്തിൽ ഈ വിവാദം ആദ്യം ഉയർത്തിയത് സ്ഥാനമൊഴിഞ്ഞ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് ആയിരുന്നു. പക്ഷെ മഹാമാരിയുടെ കാര്യത്തിൽ എല്ലാം സുതാര്യമാണെന്നും ഒന്നും ഒളിപ്പിക്കാനില്ലെന്നും സർക്കാർ പ്രതിനിധികൾ പ്രതികരിച്ചിരുന്നു. എന്നാൽ പിന്നീട് തെളിവുകൾ നിരത്തി അതേ ചോദ്യങ്ങൾ ആവർത്തിക്കപ്പെടാൻ തുടങ്ങി. കഴിഞ്ഞ ഏപ്രിൽ മുതലാണ് മരണസംഖ്യ കുറച്ചു കാണിച്ചത് ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയത്. ന്യൂയോർക്ക് ട്രൈബ്യുൺ റിപ്പോർട്ടർ നേരിട്ട് നടത്തിയ അന്വേഷണത്തിൽ ഉത്തർപ്രദേശിൽ മൂന്നിലൊന്നും മധ്യപ്രദേശിൽ പത്തിലൊന്നും മരണങ്ങൾ മാത്രമേ ഔദ്യോഗിക കണക്കുകളിൽ വന്നിട്ടുള്ളൂ എന്ന് കണ്ടെത്തി. യഥാർത്ഥ കോവിഡ് കണക്കുകൾ പുറത്തു വിടാൻ സംസ്ഥാന സർക്കാറിനോട് ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെട്ടത് അതിൻെറ തുടർച്ചയായിട്ടായിരുന്നു. ഒദ്യോഗിക കണക്കായ 12,943ൽ നിന്ന് വിഭിന്നമായി തമിഴ് നാട്ടിലെ യഥാർത്ഥ കോവിഡ് മരണസംഖ്യ 1,20,000ത്തിന് മേലെ വരുമെന്ന് അരപ്പേർ ഇയക്കം എന്ന സാമൂഹിക സംഘടന റിപ്പോർട്ട് ചെയ്തത് ജൂണിലായിരുന്നു. മഹാമാരി നേരിടുന്നതിന് സർക്കാറിൻെറ വലംകൈയായി നിൽക്കുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തന്നെ മരണ കണക്കുകളെ സംബന്ധിച്ച് പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചത് മെയ് തുടക്കത്തിലായിരുന്നു. പക്ഷെ തങ്ങളുടെ പ്രഖ്യാപിത നിലപാടുകളിൽ നിന്ന് ഒട്ടും പിന്നോട്ട് പോകാൻ കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ ഉള്ള ഒരു സർക്കാരും ഇതുവരെ തയ്യാറായിട്ടില്ല. മഹാമാരി ദുരന്തത്തിൻെറ യഥാർത്ഥ ചിത്രം പൊതുജനങ്ങളിൽ നിന്ന് മറയ്ക്കുന്നതിനേ ഇത് ഇടയാക്കുകയുള്ളൂ. കൃത്യമായ വിവരങ്ങളുടെ അഭാവത്തിൽ എടുക്കുന്ന ഏത് നടപടിയും പ്രവചിക്കാനാവാത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതാണ് ഇവിടെ ഗൗരവമായി എടുക്കേണ്ടത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ കോവിഡ് മരണങ്ങൾ യഥാർത്ഥത്തിൽ 34 ലക്ഷം വരെയാകാമെന്ന് സിവിൽ രജിസ്ട്രേഷൻ സിസ്റ്റം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹിന്ദു പത്രലേഖകർ കണ്ടെത്തിയത്. എന്നാൽ ഇന്ത്യയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൂടിയായ അരവിന്ദ് സുബ്രഹ്മണ്യത്തിൻെറ നേതൃത്വത്തിൽ അമേരിക്കയിലെ സെൻെറർ ഫോർ ഗ്ലോബൽ ഡെവലപ്പ്മെൻറ് നടത്തിയ പഠനത്തിൽ ഇന്ത്യയിലെ ആകെ കോവിഡ് മരണസംഖ്യ 47 ലക്ഷം വരെയാകാമെന്ന് കണ്ടെത്തിയത്. ലോകമാകെയുള്ള മരണസംഖ്യ ഇപ്പോൾ 42 ലക്ഷമായിരിക്കേ, ഇന്ത്യയിലെ മഹാമാരിയുടെ ആഘാതത്തെ സംബന്ധിച്ച അന്വേഷണങ്ങൾ കൂടുതൽ ഞെട്ടിപ്പിക്കുന്നതായിരിക്കും.