ഗസയിൽ വെടിനിർത്തൽ നിലവിൽ വന്നു; 11 ദിവസത്തെ യുദ്ധത്തിന് വിരാമം
ടെൽ അവീവ് : പതിനൊന്നു ദിവസമായി തുടരുന്ന ഇസ്രായേൽ -പലസ്തീൻ യുദ്ധത്തിനു താൽകാലിക വിരാമം. അമേരിക്കയും യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്ര സഭയും നടത്തിയ കഠിന ശ്രമങ്ങളുടെ അന്ത്യത്തിൽ ഇന്ന് രാവിലെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു.
ഗസയുടെ നേരെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ നിരന്തരമായി നടത്തിയ കടന്നാക്രമണം അവസാനിച്ചതോടെ ഫലസ്തീനികൾ തെരുവിൽ പടക്കം പൊട്ടിച്ചു ആഘോഷിച്ചു. അതേസമയം തങ്ങൾ ഏതുസമയത്തും ഇസ്രേയൽ ആക്രമണങ്ങളെ നേരിടാൻ സന്നദ്ധരായി നിൽക്കുകയാണെന്ന് ഗസയിൽ ഭരണം കയ്യാളുന്ന ഹമാസ് നേതാക്കൾ വ്യക്തമാക്കി.
വെള്ളിയാ ഴ്ച വെടിനിർത്തൽ നിലവിൽ വരുമെന്ന് ഇന്നലെ ഉച്ചയോടെ വിവിധ അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഇത് സംബന്ധിച്ചു രണ്ടു തവണ ഇസ്രായേൽ പ്രധാനമന്തി ബെഞ്ചമിൻ നെതന്യാഹുവുമായി കഴിഞ്ഞ ദിവസങ്ങളിൽ സംസാരിച്ചു. ആക്രമണം നിർത്താനുള്ള നടപടികൾ ഉടൻ വേണമെന്നാണ് ബൈഡൻ ആവശ്യപ്പെട്ടത്.
മെയ് പത്തിനാണ് ഇരു വിഭാഗവും ഏറ്റുമുട്ടൽ ആരംഭിച്ചത്. കിഴക്കൻ ജെറുശലേമിലെ അൽ അഖ്‌സ പള്ളിയിൽ പ്രാർത്ഥനക്കായി മുസ്ലിംകൾ കയറുന്നത് ഇസ്രായേലി സേന തട ഞ്ഞതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഗസയിൽ ഇതിനകം 232 ആളുകളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതിൽ നൂറിലേറെ സ്ത്രീകളും കുട്ടികളുമാണ്. രണ്ടു കുട്ടികൾ അടക്കം 12 പേരാണ് ഗസയിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടത്.