സിദ്ദിഖ് കാപ്പൻ കേസിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് എം കെ രാഘവൻ എംപി
കോഴിക്കോട്: സിദ്ദിഖ് കാപ്പന്റെ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിന് കേസിൽ കേരള സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കോഴിക്കോട് എംപി എംകെ രാഘവൻ ആവശ്യപ്പെട്ടു. സിദ്ദിഖ് കാപ്പന് നീതിനൽകണം എന്ന ആവശ്യമുയർത്തി കേരള പത്രപവർത്തക യൂണിയൻ സംസ്ഥാനതലത്തിൽ നടത്തിയ പരിപാടിയുടെ ഭാഗമായി കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടന്ന യോഗം ഉത്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹത്രാസിൽ ദളിത് പീഡനം സംബന്ധിച്ച വിവരങ്ങൾ റിപ്പോർട് ചെയ്യാനായി അങ്ങോട്ടു യാത്ര ചെയ്തതിന്റെ പേരിലാണ് ആറുമാസമായി യുപി പോലീസ് അദ്ദേഹത്തെ തടവിൽ ഇട്ടിരിക്കുന്നത്. ഇത് ഗുരുതരമായ അവകാശ ലംഘനങ്ങൾ ഉയർത്തുന്ന പ്രശ്നമാണ്. അതിനാൽ അദ്ദേഹത്തിന് നീതി ഉറപ്പാക്കാൻ സർക്കാർ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അവലോകന സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് എംഎൽഎ എ പ്രദീപ്‌കുമാർ, കമാൽ വരദൂർ തുടങ്ങിയവർ സംസാരിച്ചു.
മലപ്പുറം പ്രസ്സ് ക്ലബിന് മുന്നിൽ കാപ്പന് നീതി നൽകുക എന്ന ആവശ്യമുയർത്തി രാവിലെ മാധ്യമപ്രവർതകർ ധർണ നടത്തി. യൂണിയന്റെ വിവിധ ഭാരവാഹികൾ സംസാരിച്ചു.
യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി തങ്ങൾ ഇന്ന് രാവിലെ വേങ്ങരയിൽ സിദ്ദിഖ് കാപ്പന്റെ വീട് സന്ദർശിച്ചു. കേസിൽ കടുംബത്തിനു പൂർണ പിന്തുണ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സമീപകാലത്തു രാജ്യം ദർശിച്ച ഏറ്റവും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ ഒന്നാണ് മാധ്യമപ്രവർത്തകനായ സിദ്ദിഖ് കാപ്പൻ നേരിടുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ സ്ഥലങ്ങളിൽ കാപ്പന് നീതിവേണം എന്നാവശ്യപ്പെട്ടു യൂത്ത് ലീഗ് പ്രവർത്തകർ പ്ലക്കാർഡ് ഏന്തി സത്യഗ്രഹം നടത്തി. മലബാറിലെ വിവിധ പ്രദേശങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നൂറുകണക്കിനു പ്രവർത്തകർ സമരത്തിൽ പങ്കെടുത്തതായി യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു.