കൊവിഡ് വ്യാപനം ഗവര്‍ണ്ണര്‍ ഇടപെടണം: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗം കേരളത്തില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ വ്യാപനം തടയാനുളള ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു നിവേദനം നല്‍കി കോവിഡ് നിയന്ത്രണ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ കോവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ കഴിയൂ എന്ന് കൂടിക്കാഴ്ചയില്‍ പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായി വിവധ നിര്‍ദേങ്ങളും അദ്ദേഹം ഗവര്‍ണ്ണര്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചു.
സംസ്ഥാനത്തേക്ക് കൂടുതല്‍ വാക്സിന്‍ അടിയന്തിരമായി എത്തിക്കാനുളള നടപടികള്‍ ഉണ്ടാകണം.
ഉപരാഷ്ടപതി വിളിച്ച് കൂട്ടിയ യോഗത്തില്‍ ഈ വിഷയം ഗവര്‍ണ്ണര്‍ ഉന്നയിച്ചതായി അറിയിച്ചു .. അതോടൊപ്പം ആരോഗ്യമന്ത്രാലയവുമായും കേന്ദ്ര സര്‍ക്കാരുമായും താന്‍ ഈ വിഷയം സംസാരിക്കാമെന്നും കൂടുതല്‍ വാക്സിന്‍ കേരളത്തിലെത്തിക്കാമെന്നും ഗവര്‍ണ്ണര്‍ ഉറപ്പ് നല്‍കി.
കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ആറുമാസമെന്ന കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഇന്‍ഷുറന്‍സിന്റെ കാലാവധി നീട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടണമെന്ന നിര്‍ദേശവും ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ വച്ചു..
ചെറുകിട കര്‍ഷകര്‍ക്കായി നബാര്‍ഡ് നല്‍കിയ 2500 കോടിയുടെ ലോണ്‍ തിരിച്ചുപിടിക്കുന്ന നടപടി ഉടനടി നിര്‍ത്തി വയക്ണമെന്ന ആവശ്യവും ഗവര്‍ണ്ണറുടെ ശ്രദ്ധയില്‍ പെടുത്തി.
. ആരോഗ്യ വകുപ്പില്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ച പോസ്റ്റുകള്‍ അടിയന്തിര പ്രധാന്യം കണക്കിലെടുത്ത് ഉടനടി സൃഷ്ടിക്കണം. ആരോഗ്യമേഖലയില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തണം… കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കാര്യക്ഷമമായ ഏകോപനം വേണം. ഇപ്പോള്‍ ഒരോ കളക്റ്റര്‍മാരും ഒരോ തരത്തിലാണ് നിര്‍ദേശങ്ങള്‍ കൊടുക്കുന്നത്. കാസര്‍കോട് ജില്ലയില്‍ യാത്ര ചെയ്യണമെങ്കില്‍ നോണ്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് അവിടുത്തെ കളക്റ്റര്‍ പറയുന്നത്..പ്രത്യേകം പ്രത്യേകം നിര്‍ദേശങ്ങളും ഉത്തരവും നല്‍കുന്നത് നിര്‍ത്തണം. ഏകോപനം ഇക്കാര്യത്തില്‍ അനിവാര്യമാണ്. പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ വിളിക്കാന്‍ അതത് ജില്ലാ കളക്റ്റര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കണം. പഞ്ചായത്ത് തലങ്ങളില്‍ വിപുമായ തോതിലുള്ള ബോധവല്‍ക്കരണ കാപ്യംയിനുകള്‍ ആരംഭിക്കണം. ഇതിനായി പഞ്ചായത്തുകള്‍ക്ക് ഫണ്ട് അനുവദിക്കുകയോ അവരുടെ പദ്ധതി വിഹിതം ഉപയോഗിക്കാനുള്ള അനുമതി നല്‍കുകയോ വേണം. കോവിഡ് രോഗികള്‍ക്ക് കൂടുതല്‍ സഹായം നല്‍കാന്‍ പഞ്ചായത്തുകള്‍ക്കേ കഴീയു.അഭ്യന്തരം- റവന്യു തദ്ദേശ- ആരോഗ്യ- ധനകാര്യ വകുപ്പുകള്‍ ഏകോപനത്തോട് കൂടി പ്രവര്‍ത്തിക്കണം. എങ്കില്‍ മാത്രമേ ഈ പ്രതിസന്ധിയെ നമുക്ക് അതി ജീവിക്കാന്‍ കഴിയുകയുള്ളു.
കോവിഡ് രോഗികള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ അവരെ പ്രവേശിപ്പിക്കുന്നതിന് വ്യക്തമായ അഡ്മിഷന്‍ പ്രോട്ടക്കോള്‍ ഉണ്ടാക്കണം.
ഐ.സി.യുവുകളുടെയും വെന്റിലേറ്ററുകളുടെയും ക്ഷാമം മുന്‍കൂട്ടി കണ്ട് സംസ്ഥാനത്തുള്ള എല്ലാ ഐ.സി.യുകളും വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ.സിയുകളും സര്‍ക്കാര്‍ ഏറ്റെടുത്ത് ഒരു ‘കോമണ്‍ പൂള്‍’ ഉണ്ടാക്കണം. എന്നിട്ട് ജില്ലാതല മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ അഡ്മിഷന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് അവയിലേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യണം.
പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കുറവുണ്ടെന്ന് വ്യാപകമായ പരാതി ഉണ്ട്. അതിനാല്‍ സംസ്ഥാനത്തെ പൊതുമേഖലയിലേയും സ്വകാര്യമേഖലയിലെയും എല്ലാ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് ചികിത്സയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിശീലനം നല്‍കണം. ഐ.എം.എ.പോലുള്ള സംഘടനകളുമായി സഹായം ഇതിന് തേടാവുന്നതാണ്. മൂന്ന് ദിവസം കൊണ്ട് ഈ പരിശീലനം പൂര്‍ത്തിയാക്കാം. കരാറടിസ്ഥാനത്തില്‍ നിയമനം ആവശ്യമുള്ളിടത്ത് അതും ചെയ്യണം.
ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യ ക്ലിനിക്കുകള്‍, ഡെന്റര്‍ ക്ലിനിക്കുകള്‍, ഒ.പി.ഡികള്‍ തുടങ്ങിയവയിലെ കിടക്കകളും അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ പാകത്തിന് സജ്ജമാക്കണം.
ജീവന്‍ രക്ഷാ മരുന്നുകളുടെയും ഓക്സിജന്‍ സിലിണ്ടറുകളുടെയും ലഭ്യത സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. Ramdesivir, Tocilizumab തുടങ്ങിയ ജീവന്‍ രക്ഷാ ഔഷധങ്ങളും, സ്റ്റിറോയിഡുകളും ആവശ്യത്തിന് മാത്രമേ ഉപയോഗിക്കുന്നുള്ളു എന്ന് ഉറപ്പാക്കണം. ഈ മരുന്നുകള്‍ പൂഴ്ത്തിവയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണം.
ഇപ്പോഴത്തെ അവസ്ഥയെ ആരോഗ്യ അടിയന്തരാവസ്ഥയായി കണക്കാക്കി സ്വകാര്യ ആശുപത്രികളിലെയും ചികിത്സാച്ചെലവ് നിയന്ത്രിക്കേണ്ടതുണ്ട്. വാക്സിനേഷന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടരണം. വാക്സീന്‍ ഓപ്പണ്‍മാര്‍ക്കറ്റിലും ലഭ്യമാക്കണം എന്ന നിലപാട് നമ്മുടെ സംസ്ഥാനത്തിനും സ്വീകരിക്കാവുന്നതാണ്.
ജനങ്ങളെ ദുരിതത്തിലാക്കുകയും നിത്യവൃത്തി മുട്ടിക്കുകയും ചെയ്യുന്ന സംസ്ഥാനതല ലോക്ഡൗണ്‍ ആവശ്യമില്ല. പകരം രോഗം പടര്‍ന്നു പിടിക്കുന്ന പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന മൈക്രോ കണ്‍ടെയ്മെന്റ് സ്ട്രാറ്റജി സ്വീകരിക്കുകയാണ് വേണ്ടത്.
രോഗവ്യാപനത്തിന്റെ രീതിയെക്കുറിച്ചും വൈറസ്സിന്റെ ജനിതക മാറ്റത്തെക്കുറിച്ചുമുള്ള ഗവേഷണം അത്യാവശ്യമാണ്. വൈറസ് ബാധ കൊണ്ട് സംസ്ഥാനത്തെ പ്രതിദിന മരണനിരക്കില്‍ എത്ര വ്യത്യാസമുണ്ടാകുന്നുവെന്ന് പഠിക്കേണ്ടതുണ്ട്.
മുഖ്യമന്ത്രി സ്ഥലത്ത് ഇല്ലാത്തത് കൊണ്ടാണ് ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ ഈ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. ഇക്കാര്യങ്ങള്‍ ചീഫ് സെക്രട്ടറിയുമായി സംസാരിക്കാമെന്ന് ഗവര്‍ണ്ണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
തൃശൂര്‍ പൂരം ആചാരാനുഷ്ഠാനങ്ങളോടെ നടത്തുന്നതില്‍ തെറ്റില്ല. പക്ഷ കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യപ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത്.