പൗരത്വ വിഷയത്തിൽ ഹർത്താലിനു പിന്തുണ;എഴുത്തുകാർക്കും ചിന്തകർക്കുമെതിരെ കേസ്
കോഴിക്കോട്: പൗരത്വ നിയമത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികൾക്കെതിരെ 2019ൽ വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിനു പിന്തുണ പ്രഖ്യാപിക്കുന്ന പ്രസ്താവനയിൽ ഒപ്പുവെച്ചതിന്റെ പേരിൽ അമ്പതോളം എഴുത്തുകാർക്കും ചിന്തകർക്കും പൊതു പ്രവർത്തകർക്കുമെതിരെ കേരളാ പോലീസ് കേസ്.
കോഴിക്കോട് ടൌൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ വിചാരണക്ക് ഇന്നു ഹാജരാകണമെന്ന് കാണിച്ചു ജെ ദേവിക, ടി ടി ശ്രീകുമാർ, കെ കെ ബാബുരാജ്, നാസർ ഫൈസി കൂടത്തായി, എൻ പി ചെക്കുട്ടി, പി എ പൗരൻ, പി അംബിക എന്നിങ്ങനെ നിരവധിപ്പേർക്കു സമൻസ് ലഭിച്ചിട്ടുണ്ട്. വെൽഫെർ പാർട്ടി, എസ്‌ഡിപിഐ, ഡിഎച്ആർഎം തുടങ്ങി ഒരുഡസനോളം സംഘടനകളും പ്രസ്ഥാനങ്ങളും സംയുക്തമായാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിനു കാരണമായ പൗരത്വ നിയമത്തിലെ ഭേദഗതികൾ ഇന്ത്യയുടെ മതേതര ജനാധിപത്യ സംവിധാനത്തിനു യോജിക്കുന്നതല്ലെന്നും അതിനാൽ അവ ഭരണഘടനാവിരുദ്ധവും അതിനാൽ ചെറുക്കപ്പെടേണ്ടതും ആണെന്ന് ഇതുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചിരുന്നു. അതിൽ ഒപ്പിട്ടതാണ് പോലീസ് കേസിനു ആധാരമായ വിഷയം.