സിദ്ദിഖ് കാപ്പന് മാതാവിനെ കാണാനായി അഞ്ചു ദിവസത്തെ ജാമ്യം
ന്യൂദൽഹി: ഉത്തർപ്രദേശ് പോലീസ് ചുമത്തിയ യുഎപിഎ കേസിൽ നാലുമാസത്തിൽ ഏറെയായി ജയിലിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് താല്കാലിക ജാമ്യം .
കേരളത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന തൊണ്ണൂറുകാരിയായ മാതാവിനെ സന്ദർശിക്കാനാണ് അഞ്ചുദിവസത്തെ ജാമ്യം ഇന്ന് സുപ്രീം കോടതി അനുവദിച്ചത്. ഉത്തർപ്രദേശ് പോലീസിന്റെ എതിർപ്പ് തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് മാനുഷികപരിഗണന വെച്ച് ജാമ്യം നൽകിയത്. യുപി പോലിസിൻെറ എസ്കോർട്ടിൽ കേരളത്തിൽ വന്നു മാതാവിനെ കാണാനാണ് കോടതി അനുവദിച്ചത്. മാധ്യമങ്ങളോട് സംസാരിക്കാനോ മറ്റു പരിപാടികളിൽ പങ്കെടുക്കാനോ അനുവാദമില്ല.
കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിന് ഹത്രാസിലെ ദളിത് പെൺകുട്ടിയുടെ ബലാത്സംഗ കൊലയുമായി ബന്ധപ്പെട്ട വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനായി അങ്ങോട്ടു യാത്ര ചെയ്യുന്ന അവസരത്തിലാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. തുടക്കത്തിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയതെങ്കിലും പിന്നീട് യുഎപിഎ വകുപ്പുകൾ കൂട്ടിച്ചേർക്കുകയായിരുന്നു.