മ്യാൻമർ വീണ്ടും പട്ടാളഭരണത്തിൽ; ആഗോള ശക്തികൾ കടുത്ത നടപടിക്ക്
വാഷിംഗ്ടൺ: മ്യാൻമറിലെ ജനകീയ സർക്കാരിനെ അട്ടിമറിച്ചു സൈന്യം വീണ്ടും അധികാരം പിടിച്ചെടുത്തതിൽ അമേരിക്കയടക്കമുള്ള വൻശക്തി രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും ഉത്കണ്ഠ രേഖപ്പെടുത്തി.
തിങ്കളാഴ്ച രാവിലെയാണ് പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം മ്യാൻമറിൽ വീണ്ടും പട്ടാളം അധികാരം പിടിച്ചെടുക്കുന്നത്. രാജ്യത്തിൻറെ പ്രസിഡണ്ട് വിൻ മിന്റ്, സമുന്നത രാഷ്ട്രീയ നേതാവ് ഓങ് സാൻ സ്യൂ ചി അടക്കം നിരവധി നേതാക്കൾ തടവിലാണ്. കഴിഞ്ഞ നവംബർ എട്ടിന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ സ്യൂ ചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) പാർട്ടി എമ്പതു ശതമാനത്തിൽ ഏറെ ജനകീയ പിന്തുണ നേടി വിജയം കൈവരിച്ചിരുന്നു. പാർലമെന്റിൽ തിരഞ്ഞെടുപ്പിലുടെ ലഭിക്കുന്ന മൊത്തം 498 സീറ്റിൽ 396 നേടിയത് സ്യൂകിയുടെ പാർട്ടിയാണ്. പട്ടാളത്തെ അനുകൂലിക്കുന്ന യൂണിയൻ സോളിഡാരിറ്റി & ഡവലപ്‌മെന്റ് പാർട്ടി (യുഎസ്‌ഡിപി )നേടിയത് വെറും 33 സീറ്റുകളാണ്. പാർലമെന്റിലെ മൊത്തം സീറ്റുകളിൽ 25 ശതമാനം നിലവിലെ നിയമപ്രകാരം സൈന്യത്തിനു സംവരണം ചെയ്യപ്പെട്ടതാണ്.
നവംബറിലെ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു എന്നും കള്ളവോട്ടുകൾ വ്യാപകമായി രേഖപ്പെടുത്തി എന്നുമാണ് സൈനിക നേതാക്കൾ ആരോപിച്ചത്. എന്നാൽ മ്യാൻമർ തിരഞ്ഞെടുപ്പ് കമ്മീഷനും സ്വതന്ത്ര നിരീക്ഷകരും ആരോപണം തള്ളി. അതോടെയാണ് വീണ്ടും അധികാരത്തിലെത്താനായി സൈനിക മേധാവി ജനറൽ മിൻ ഓങ് ഹ്ലാങ് അട്ടിമറി സംഘടിപ്പിച്ചത്.
നാലു പതിറ്റാണ്ടിലേറെക്കാലം പട്ടാള ഭരണത്തിൽ കഴിഞ്ഞ മ്യാൻമറിൽ 2011ലാണ് ജനകീയ സർക്കാരിനു അധികാരം കൈമാറുള്ള നീക്കങ്ങൾ സൈന്യം നടത്തിയത്. 2015ൽ നടന്ന തിരഞ്ഞെടുപ്പിൽ സ്യൂ കിയുടെ പാർട്ടി വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. റോഹിൻഗ്യൻ മുസ്ലിംകൾ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ സൈന്യം നടത്തിയ അക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും വലിയ വാർത്തയായിരുന്നു. യുദ്ധക്കുറ്റതിനു മ്യാൻമാർ സൈന്യം അന്താരാഷ്ട്ര കോടതിയിൽ വിചാരണ നേരിട്ടപ്പോൾ സ്യൂ കി സൈനിക നേതാക്കൾക്ക് പിന്തുണ നൽകി. എന്നാൽ അധികാരം കൈയടക്കണമെന്ന സൈനിക മേധാവിയുടെ ആഗ്രഹത്തിനു മുന്നിൽ അതൊന്നും ഒരു തടസ്സമായില്ല.
മ്യാൻമരിൽ ഒരു വർഷത്തിനുശേഷം വീണ്ടും തിരഞ്ഞെടുപ്പു നടത്തുമെന്നു സൈന്യം പറയുന്നുണ്ടെങ്കിലും അതാരും മുഖവിലക്കെടുക്കുന്നില്ല. മ്യാൻമാർ സൈനിക ഭരണത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നു അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പ്രസ്താവിച്ചു. എന്നാൽ സാമ്പത്തിക ഉപരോധ നടപടികൾ എത്രമാത്രം ഫലപ്രദമാകും എന്ന കാര്യം സംശയമാണ്. മ്യാൻമറിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിരിക്കുന്നത് ചൈനയാണ്. ചൈനയുടെ നിലപാട് എന്തായിരിക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്.