അമേരിക്കൻ കോൺഗ്രസിലേക്ക് അക്രമികൾ ഇരച്ചുകയറി; സ്‌പീക്കറുടെ ഓഫീസ് കയ്യേറി; മൂന്നു മരണം
വാഷിംഗ്ടൺ: നവമ്പർ മൂന്നിനു നടന്ന അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന്റെ എലെക്റ്ററൽ കോളേജ് വോട്ടുകൾ എണ്ണാനായി അമേരിക്കൻ കോൺഗ്രസ്സിന്റെ ഇരുസഭകളും സംയുക്ത സമ്മേളനം നടത്തിക്കൊണ്ടിരുന്ന കാപിറ്റൽ ഹില്ലിലേക്കു അക്രമികൾ ഇരച്ചുകയറി നടപടികൾ തടസ്സപെടുത്താൻ ശ്രമിച്ചു. അക്രമം തടയാനുള്ള പോലീസ് ശ്രമങ്ങൾക്കിടയിൽ ഒരു സ്ത്രീ വെടിയേറ്റു മരിച്ചതായി വാഷിംഗ്ടൺ ഡിസി പോലീസ് അറിയിച്ചു. സംഘർഷത്തിൽ വേറെയും രണ്ടു പേർ മരിച്ചതായി സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച രാവിലെയാണ് പുതിയ പ്രസിഡണ്ടിന്റെ വോട്ടുകൾ പരിശോധിക്കാനുള്ള സംയുക്ത യോഗം ആരംഭിച്ചത്. പാർലമെൻറ്റ് മന്ദിരത്തിൽ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസാണ് വോട്ടെണ്ണൽ നടപടികൾ നിയന്ത്രിച്ചത്. ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയും വേദിയിൽ ഉപവിഷ്ടയായിരുന്നു .
സഭാ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് നൂറുകണക്കിനു അക്രമികൾ ബാരിക്കേഡുകൾ തകർത്തും പോലീസുമായി ഏറ്റുമുട്ടിയും പാർലമെൻറ്റ് മന്ദിരം കയ്യേറിയത്. മന്ദിരത്തിന്റെ പടിഞ്ഞാറേ ഭാഗത്തുകൂടി ഇരച്ചുകയറിയ അക്രമികളെ തുരത്താൻ പോലീസ് വെടിവെപ്പിലാണ് ഒരാൾ മരിച്ചത്. നിരവധി പേർക്കു പരിക്കുണ്ട്. എല്ലാവരെയും പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോ ബൈഡന്റെ വിജയം അട്ടിമറിയിലൂടെയാണെന്നും വ്യാജവോട്ടുകൾ അതിനായി ഉപയോഗിച്ചുണ്ടെന്നും സമ്മേളനത്തിനു തൊട്ടുമുമ്പ് നടന്ന റാലിയിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് ആരോപിച്ചു. അതിനു ശേഷമാണ് പാർലമെന്റ് മന്ദിരത്തിൽ അക്രമം നടന്നത്.ബൈഡന്റെ തിരഞ്ഞെടുപ്പു സംബന്ധിച്ച നടപടിക്രമങ്ങൾ അക്രമം ഉപയോഗിച്ചു തടയാനുള്ള ട്രമ്പിന്റെ നീക്കമാണ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഹീനമായ ഈ സംഭവങ്ങൾക്കു കാരണമെന്നു നിയുക്ത പ്രസിഡണ്ട് ജോ ബൈഡൻ പ്രസ്താവിച്ചു. ഇതു രാജ്യദ്രോഹമാണെന്നും രാജ്യം അതു കയ്യുംകെട്ടി നോക്കിയിരിക്കില്ല എന്നും നിയുക്ത പ്രസിഡണ്ട് പ്രഖ്യാപിച്ചു .
അക്രമങ്ങളെ തുടർന്നു സഭാനടപടികൾ കുറേനേരത്തേക്കു തടസ്സപ്പെട്ടു. പിന്നീട് വോട്ടുകൾ എണ്ണുന്ന പ്രക്രിയ സഭ വീണ്ടും പുനരാരംഭിച്ചു. ഓരോ വോട്ടും അകാരാദി ക്രമത്തിൽ വായിച്ചു രേഖപ്പെടുത്തുന്ന പ്രക്രിയയാണ് നടക്കുന്നത്. തിരഞ്ഞെടുപ്പിൽ വിജയി താനാണെന്നും അതിനാൽ വൈസ് പ്രസിഡണ്ട് പെൻസ് സഭാ നടപടികൾ തടയണമെന്നും ട്രമ്പ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു .എന്നാൽ തനിക്കു അതിനു അധികാരമില്ല എന്നു ചൂണ്ടിക്കാട്ടി മൈക്ക് പെൻസ് പ്രസിഡണ്ടിന്റെ ആവശ്യം തള്ളി. തുടർന്നാണ് നടപടികൾ തടയാനായി ട്രമ്പ് അനുയായികൾ അക്രമാസക്തമായി പാർലമെൻറ്റ് മന്ദിരം കയ്യേറിയത്.