10 ലക്ഷം രൂപ ധനസഹായവും ,വീടും നല്‍കും
തിരുവന്തപുരം> നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ദമ്പതികളായ രാജന്റെയും അമ്പിളിയുടെയും രണ്ടു കുട്ടികൾക്ക് അഞ്ചു ലക്ഷം രൂപ വീതം 10 ലക്ഷം രൂപ ധനസഹായം നൽകാനും വീട് വെച്ചു നൽകാനും മന്ത്രിസഭ തീരുാനിച്ചു. കുട്ടികളുടെ സംരക്ഷണവും തുടർ പഠനവും സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്നും കുട്ടികളെ സന്ദർശിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു
രാജന്റെയും അമ്പിളിയുടെയും മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം റൂറല്‍ എസ് പി അശോക് കുമാറിനാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഇന്ന് തന്നെ സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.
രാജന്‍ താമസിക്കുന്ന വീടിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍ നവജ്യോത് ഖോസ മറ്റൊരു അന്വേഷണത്തിന് ഉത്തരവിട്ടു. നെയ്യാറ്റിന്‍കര തഹസീൽദാറിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ ഭൂമിയില്‍ അയല്‍വാസി വസന്ത ഉന്നയിക്കുന്ന അവകാശ വാദത്തിന്റെ നിജസ്ഥിതി പരിശോധിക്കാനാണ് കളക്ടർ നിർദേശിച്ചിരിക്കുന്നത്.