കേരളത്തിൽ മാറ്റത്തിന്റെ കാലമാണ് വരുന്നത്
സി ആർ നീലകണ്ഠൻ
കോഴിക്കോട്: കേരളത്തിൽ നിലനിൽക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയവൈകല്യങ്ങൾക്കെതിരെ ഉയർന്നുവരുന്ന ശക്തമായ ജനകീയ രോഷത്തിന്റെയും പ്രതിഷേധത്തിന്റെയും ലക്ഷണമാണ് കോഴിക്കോട്ടു നഗരഹൃദയത്തിൽ ആർഎംപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുഹമ്മദ് ശുഐബിനു ജനങ്ങളിൽ നിന്നു ലഭിക്കുന്ന പിന്തുണയെന്നു പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ സി ആർ നീലകണ്ഠൻ അഭിപ്രായപ്പെട്ടു.
സ്ഥാനാർഥി ശുഐബിൻറെ പ്രചാരണത്തിനു കേരളത്തിലെ സാംസ്‌കാരിക പ്രവർത്തകർ പിന്തുണ പ്രഖ്യാപിച്ചു തയ്യാറാക്കിയ രേഖയുടെ പ്രകാശന ചടങ്ങു കുറ്റിച്ചിറയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സി ആർ നീലകണ്ഠൻ. സംസ്ഥാനത്തെ ഭരണാധികാരികൾ ഇന്നു ജനതാത്പര്യമല്ല, കോർപ്പറേറ്റ് താല്പര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. കേരളത്തിന്റെ പ്രകൃതിയും സാമൂഹിക വിഭവങ്ങളും സാംസ്‌കാരിക പൈതൃകവും ഇന്നു ഭീഷണി നേരിടുകയാണ്. ജനങ്ങൾ ഒരു മാറ്റത്തിനു വേണ്ടി ആഗ്രഹിക്കുന്നു. അതിനായുള്ള മുന്നേറ്റം ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ജനകീയ മുന്നേറ്റങ്ങളിൽ നമുക്കു കാണാനാവും. സാംസ്‌കാരിക പ്രവർത്തകരും അതിൽ അണിനിരക്കുന്നുണ്ട്. അതാണ് രണ്ടു ഡസനിലേറെ പ്രമുഖർ ഒപ്പുവെച്ച ഈ രേഖ ചൂണ്ടിക്കാണിക്കുന്നതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
രേഖ ഏറ്റുവാങ്ങിയ ഡോ.ആസാദ് കേരളത്തിലെ എൽഡിഎഫ് സർക്കാർ നിരവധി ജനവിരുദ്ധ നയങ്ങളിലൂടെ അതിന്റെ വലതുപക്ഷ സ്വഭാവം പൂർണമായും വെളിപ്പെടുത്തിയതായി അഭിപ്രായപ്പെട്ടു. യുഎപിഎ പോലുള്ള ജനവിരുദ്ധ നിയമങ്ങൾ ഏറ്റവും കർക്കശമായ മട്ടിൽ നടപ്പാക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. മാവോവാദികൾ എന്നപേരിൽ ഇതിനകം എട്ടുപേരെ വെടിവെച്ചുകൊന്നു. അർബൻ നക്സലുകൾ എന്നപേരിൽ യുവാക്കളുടെ നേരെ നടക്കുന്ന ഭരണകൂട കടന്നാക്രമണത്തിന്റെ ഇരയായ ഒരു വിദ്യാർത്ഥിയുടെ ഹതഭാഗ്യനായ പിതാവാണ് ഇവിടെ സ്ഥാനാർഥി. ഇത്തരം നയങ്ങൾക്കെതിരെ ജനങ്ങൾക്കിടയിൽ ജനാധിപത്യ രീതിയിലുള്ള ചെറുത്തുനില്പാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന മാധ്യമപ്രവർത്തകൻ എൻ പി ചെക്കുട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി മുഹമ്മദ് ശുഐബ് സ്വാഗതം പറഞ്ഞു. അഡ്വ. കെ കുമാരൻകുട്ടി, ടി കെ ഹാരിസ്, ആർഎംപി ജില്ലാ സെക്രട്ടറി പി കെ പ്രകാശൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. എ മുഹമ്മദ് സലീം നന്ദി പറഞ്ഞു. പിന്നീട് സി ആർ നീലകണ്ഠൻ, ഡോ .ആസാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സാംസ്‌കാരിക പ്രവർത്തകർ പ്രദേശത്തെ വീടുകൾ സന്ദർശിച്ചു വോട്ടു അഭ്യർത്ഥിച്ചു. കുറ്റിച്ചിറ, ഗുജറാത്തി സ്ട്രീറ്റ്, വലിയങ്ങാടി, കോർപ്പറേഷൻ ജീവനക്കാരുടെ കോളനി തുടങ്ങിയ പ്രദേശങ്ങളിലാണ് സംഘം പര്യടനം നടത്തിയത്. ഏതാണ്ട് നൂറോളം വീടുകളിൽ സംഘം സന്ദർശനം