എൻ എം സിദ്ദിഖ്: മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിൽ ജയിൽ വാസത്തിന്റെ ഓർമകളുമായി ഒരു എഴുത്തുകാരൻ
പ്രത്യേക പ്രതിനിധി
കണ്ണൂർ: ഹത്രാസിൽ ദളിത് യുവതിയുടെ പീഡനവും കൊലയും സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കാനായി അങ്ങോട്ടു പുറപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ പോലീസ് തടവറയിൽ കഴിയുന്ന സന്ദർഭത്തിൽ സമാനമായ അനുഭവങ്ങൾ ഒരു പതിറ്റാണ്ടു മുമ്പു താൻ കേരളത്തിൽ നേരിട്ടതിന്റെ നടുക്കുന്ന ഓർമകളുമായി കഴിയുകയാണ് അതേ പേരുകാരനായ മറ്റൊരു മനുഷ്യാവകാശ പ്രവർത്തകൻ. എറണാകുളം സ്വദേശി എൻ എം സിദ്ദിഖിനെ 2010 ജൂലൈ മാസത്തിലാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. രണ്ടു മാസത്തോളം ജയിലിൽ വിചാരണത്തടവുകാരനായി കഴിഞ്ഞ സിദ്ദിഖ് ഒമ്പതു വർഷത്തിനു ശേഷം കഴിഞ്ഞ വർഷമാണു അന്നു കെട്ടിച്ചമച്ച കേസിന്റെ നൂലാമാലകളിൽ നിന്നും വിമോചനം നേടുന്നത്. അദ്ദേഹത്തിനെതിരെ പോലീസ് ചാർജ് ചെയ്ത കേസ് അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി 2019ൽ കേരളാ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു.
“ഞാൻ അക്കാലത്തു എറണാകുളത്തു തോപ്പുംപടിയിൽ എന്റെ വീടിനടുത്തുള്ള കെ എസ് എഫ് ഇ ബ്രാഞ്ചിൽ ജോലിനോക്കുകയാണ്. നേരത്തെ തേജസ് ദിനപത്രത്തിൽ കുറച്ചുകാലം ജോലിചെയ്തിരുന്നു. പത്രത്തിൽ അക്കാലത്തു മനുഷ്യാവകാശ വിഷയങ്ങളെ സംബന്ധിച്ചു അവകാശങ്ങൾ നിഷേധങ്ങൾ എന്നപേരില്‍ ഒരു കോളം ഞാൻ എഴുതിയിരുന്നു. നേരത്തെ മുകുന്ദൻ സി മേനോൻ കൈകാര്യം ചെയ്‌തുവന്ന കോളമാണത്. അദ്ദേഹം മരിച്ചപ്പോൾ അതിന്റെ ചുമതല എനിക്കായി. അന്നു എറണാകുളത്തു ദേശീയ മനുഷ്യാവകാശ സമിതിയുടെ ഭാരവാഹിയായി ഞാൻ പ്രവർത്തിച്ചിരുന്നു. ആ സമയത്താണ് മൂവാറ്റുപുഴയിൽ കോളേജ് അധ്യാപകന്റെ കൈവെട്ടിയ സംഭവം നടക്കുന്നത്. അതിനെത്തുടർന്ന് ആലുവയിലും പെരുമ്പാവൂരിലുമൊക്കെ പല മുസ്ലിം വീടുകളിലും പോലീസ് കയറിയിറങ്ങി കേസുമായി ഒരു ബന്ധവുമില്ലാത്ത സ്ത്രീകളെയും കുട്ടികളെയും പോലും ഉപദ്രവിക്കുന്നതായി പരാതി ഉയർന്നു. സംഭവം സംബന്ധിച്ച് ഞാൻ ഒരു പരാതി ദേശീയ മനുഷ്യാവകാശ കമ്മിഷനു അയച്ചു. കമ്മീഷൻ അതിൽ അടിയന്തിര വിശദീകരണം തേടി സംസ്ഥാന പോലീസ് ഡിജിപിക്ക് അയച്ചു. അതിന്റെ വാർത്ത മാധ്യമങ്ങളിൽ വന്നതിന്റെ പിറ്റേന്നാണ് എന്നെ പോലീസ് അറസ്റ്റ് ചെയ്തത്”. ഇപ്പോൾ കണ്ണൂർ ജില്ലയിൽ കരിക്കോട്ടക്കരി എന്ന സ്ഥലത്തു പ്രവർത്തിക്കുന്ന സിദ്ദിഖ് ഓർമ്മിക്കുന്നു.
പരാതിയുമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ അറിയാനുണ്ടെന്നു പറഞ്ഞു പോലീസ് എന്റെ ഓഫീസിലേക്ക് വിളിക്കുകയായിരിന്നു. വൈകിട്ടു ഒരു സുഹൃത്തിന്റെ സ്കൂട്ടറിൽ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെത്തി. പിന്നെ പുറംലോകം കാണുന്നതു 52 ദിവസങ്ങൾക്കു ശേഷമാണ്. സെക്ഷൻ 153 എ എന്ന വകുപ്പാണ് എനിക്കെതിരെ ചാർത്തിയിരുന്നത്. അതായത് മതമൈത്രി തകർക്കാൻ ശ്രമം നടത്തിയെന്ന്. അത്തരം ഒരു ആരോപണവും ഉന്നയിക്കാനുള്ള തെളിവ് പോലിസിന് കിട്ടിയില്ല. അവർ ഓഫീസിലും വീട്ടിലുമൊക്കെ സേർച്ച് ചെയ്തിരുന്നു. പലരെയും ചോദ്യം ചെയ്യുകയും ഉണ്ടായി. പക്ഷേ അന്നു മൂവാറ്റുപുഴ കേസുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്തതിനാൽ ജാമ്യം നല്കാൻ കീഴ്കോടതി തയ്യാറായില്ല. ഹൈക്കോടതിയിൽ ഒന്നിലേറെ തവണ ഹർജി നല്കിയ ശേഷമാണ് ജാമ്യം ലഭിച്ചത്. പിറ്റേന്നു പെരുന്നാൾ ആയതിനാൽ ഉടൻ ജാമ്യം നൽകിയാൽ നന്നാവുമെന്നു വക്കീൽ കോടതിയെ ബോധിപ്പിച്ച ഒരു സംഭവമുണ്ടായി. അങ്ങനെയെങ്കിൽ പെരുന്നാൾ കൂടി കഴിഞ്ഞിട്ടു വിട്ടാൽ മതി എന്നാണ് കോടതി നിരീക്ഷിച്ചത്.
അങ്ങനെ ഭരണഘടനാ സ്ഥാപനമായ ദേശീയ മനുഷ്യാവകാശ കമ്മീഷനു ഒരു പരാതി നല്കിയതിന്റെ പേരിൽ മട്ടാഞ്ചേരിയിലെയും എറണാകുളത്തേയും സബ്‌ജയിലുകളിലായി രണ്ടുമാസത്തോളം തടവിൽ കഴിഞ്ഞു. ആദ്യനാളുകളിൽ പല തരത്തിലുള്ള മാനസിക പീഡനങ്ങളാണ് അനുഭവിച്ചത്. മയക്കുമരുന്ന് കേസുകളിൽ പെട്ടു കിടക്കുന്ന പ്രതികളുടെ സെല്ലിലാണ് ആദ്യം എന്നെ അവർ അടച്ചത്. സെല്ലിൽ എട്ടു പേരുണ്ടായിരുന്നു. വല്ലാത്ത പ്രയാസങ്ങളാണ് അന്നു നേരിട്ടത്. പിന്നീട് ഇതൊരു കള്ളക്കേസാണെന്നു ബോധ്യമായതു കൊണ്ടാകണം പിന്നീട് എന്നെ അവിടെനിന്നും മാറ്റി. അതിനുശേഷം മാന്യമായ പെരുമാറ്റമാണ് അധികൃതരിൽ നിന്നും ഉണ്ടായത്. എനിക്കെതിരെ കേസ് എടുക്കാൻ കാരണം അന്നത്തെ ഡിജിപി എറണാകുളം പോലീസ് കമ്മിഷണറെ ഫോണിൽ വിളിച്ചു അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് എന്നു അസിസ്റ്റന്റ് കമ്മിഷണർ തന്നോട് നേരിട്ടു പറഞ്ഞതായി സിദ്ദിഖ് ഓർമ്മിക്കുന്നു.
ജയിലിൽ നിന്നു പുറത്തു വന്നശേഷം ജോലിയിൽ തിരിച്ചു പ്രവേശിക്കാൻ വീണ്ടും നിയമയുദ്ധം നടത്തേണ്ടിവന്നു. പക്ഷേ ന്യായമായി ലഭിക്കേണ്ട പ്രമോഷനുകൾ ഒന്നും ലഭിച്ചില്ല. അതിനായി വീണ്ടും കേസ് നടത്തി. അതിൽ ഈയിടെയാണ് കോടതി വിധി പറഞ്ഞത്. എല്ലാ ആനുകൂല്യങ്ങളും പുനഃസ്ഥാപിച്ചു നൽകാനായിരുന്നു ജസ്റ്റിസ് ശിവരാമന്റെ ബെഞ്ചിൽ നിന്നുള്ള വിധി. അങ്ങനെ മൂന്നു പ്രമോഷൻ ഒന്നിച്ചുവാങ്ങി ഏതാനും മാസം മുമ്പ് കണ്ണൂർ കരിക്കോട്ടക്കരി ശാഖയിൽ അസിസ്റ്റന്റ്റ് മാനേജരായി. അതിനിടയിൽ ഫേസ്ബുക്കിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോസ്റ്റിട്ടു എന്നൊരു ആരോപണം ഉന്നയിച്ചു വീണ്ടും വടക്കു കാസർകോട്ടേക്ക് മാറ്റം വന്നു. സംഗതി തീർത്തും വ്യാജമായ ആരോപണമായിരുന്നു. ദേശാഭിമാനിയിൽ പിണറായി വിജയനെ സംബന്ധിച്ചു വന്ന ഒരു വ്യാജവാർത്ത ചൂണ്ടിക്കാണിച്ചതു മാത്രമായിരുന്നു സംഭവം. ആസ്‌ത്രേലിയയിലെ മെൽബണിൽ ഒരു മൊബൈൽ കമ്പനി പിണറായിയെ പുകഴ്ത്തി ബോർഡ് വച്ചെന്നായിരുന്നു ദേശാഭിമാനി വാർത്ത. ഒരു എസ്എംഎസ് സന്ദേശമയച്ചാൽ ആരുടെ പേരും അവരുടെ ഇലക്ട്രോണിക് ബോർഡിൽ വരും. അതു ഫേസ്ബുക്കിൽ പറഞ്ഞതിനാണ് സംസ്ഥാനത്തിന്റെ വടക്കേ അതിർത്തിയിലേക്കു തട്ടിയത്. അതും തത്കാലം കോടതി റദ്ദാക്കി. അതിനാൽ മനുഷ്യാവകാശ പ്രവർത്തനത്തിന്റെ രക്തസാക്ഷിയായി ഇപ്പോൾ കണ്ണൂരിൽ കഴിയുന്നു. എഴുത്തും സാംസ്‌കാരിക പ്രവർത്തനവും സിദ്ദിഖ് ചെറുപ്പകാലം മുതലേ തുടർന്നുവരുന്നതാണ്. മട്ടാഞ്ചേരിയിൽ ഏറ്റവും സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്നു .പിന്നീട് അഭിഭാഷകനായി. അതുവിട്ടു കുറേക്കാലം ഗൾഫിൽ പോയി പയറ്റി.പിന്നീട് 2006ൽ തേജസ് ദിനപത്രത്തിൽ മാധ്യമപ്രവർത്തകനായി. പക്ഷേ കെഎസ്എഫ്ഇയിൽ ജോലി കിട്ടിയപ്പോൾ അങ്ങോട്ടു പോയി. എഴുത്തും മനുഷ്യാവകാശ പ്രവർത്തനങ്ങളും തുടരുകയും ചെയ്‌തു. ബംഗാളിൽ നിന്നു വാർത്തകളൊന്നുമില്ല എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനുഷ്യാവകാശ പ്രവർത്തനത്തിനു എൻസിഎഎച്ച്ആർഓ ഏർപ്പെടുത്തിയ മുകുന്ദൻ സി മേനോൻ അവാർഡ് ജേതാവു കൂടിയാണ് എൻ എം