ട്രംപ് ആശുപത്രിയിൽ; വൈറ്റ് ഹൗസിൽ കൂടുതൽ പേർക്കു രോഗം സ്ഥിരീകരിച്ചു
വാഷിംഗ്ടൺ: ഇന്നലെ കൊറോണാ ബാധ സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ ഇന്നുരാവിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രസിഡണ്ടിന് നേരിയ പനിയും ചുമയും ശ്വാസ തടസ്സവും ഉള്ളതായി വൈറ്റ്ഹൌസ് ആരോഗ്യ വിഭാഗം വെളിപ്പെടുത്തി.
വാഷിങ്ങ്ടണിലെ വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിലാണ് ട്രംപിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലേ ക്കു മാറുംമുമ്പ് അദ്ദേഹം പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ തനിക്കു കാര്യമായ പ്രശ്നങ്ങളില്ലെന്നും ജോലികൾ തുടർന്നും നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് ചികിത്സയ്ക്കായി പുതുതായി വികസിപ്പിച്ച ഒരു മരുന്നു സംയുക്ത മാണ് ഡോക്ടർമാർ അദ്ദേഹത്തിന് നൽകുന്നതെന്നു ന്യൂയോർക്ക് ടൈംസ് ഇന്നു രാവിലെ അറിയിച്ചു.അതിനു പുറമെ നേരത്തെതന്നെ ഇത്തരം രോഗികൾക്കു നൽകുന്ന റെമഡിസിവിർ എന്ന മരുന്നും പ്രയോഗിക്കുന്നുണ്ട്.
അതിനിടയിൽ,വൈറ്റ് ഹൗസിൽ ട്രംപുമായി അടുത്തു ഇടപഴകുന്ന നിരവധി ഉദ്യോഗസ്ഥർക്കും ഉപദേശകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ട്രംപിന്റെ സീനിയർ ഉപദേഷ്ടാവ് കെല്ലിആൻ കോൺവേ, തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം മാനേജർ ബിൽ സ്റെപ്പീൻ തുടങ്ങിയവരും രോഗബാധിതരാണ് എന്നു കണ്ടെത്തി. പ്രഥമ വനിത മെലാനിയാ ട്രംപും രോഗബാധിതയായി വൈറ്റ് ഹൗസിൽ ക്വാറന്റൈനിൽ കഴിയുകയാണ്.