കൊവിഡ് മരണം പത്ത് ലക്ഷം കവിഞ്ഞു; രോഗവ്യാപനം കുതിക്കുന്നു
ന്യൂയോർക്ക്: കോവിഡ് മരണങ്ങൾ ആഗോളതലത്തിൽ ഒരു ദശലക്ഷം കവിഞ്ഞതായി തിങ്കളാഴ്ച ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കി. അമേരിക്ക , ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് മരണങ്ങളിൽ പകുതിയും എന്നു വിവിധ വാർത്താ ഏജൻസികൾ ചൂണ്ടിക്കാട്ടി .
എന്നാൽ പല രാജ്യങ്ങളിലും മരണ സംഖ്യ ഇതിലും ഉയർന്നതാണെന്നു ബിബിസി ഇന്നലെ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ജൂണിൽ അവർ നടത്തിയ ഒരു കണക്കെടുപ്പിൽ 27 രാജ്യങ്ങളിൽ 130,000ത്തിലധികം മരണങ്ങൾ കണക്കിൽ ഉൾപ്പെട്ടിട്ടില്ല എന്നു കണ്ടെത്തിയിരുന്നു.
അതേസമയം, രോഗനിയന്ത്രണത്തിൽ നേട്ടങ്ങൾ കൈവരിച്ച പല രാജ്യങ്ങളും വീണ്ടും ഒരു രണ്ടാം വരവിന്റെ ഭീതിയിലാണ്. പശ്ചിമ യൂറോപ്പിലെ പല രാജ്യങ്ങളിലും രോഗബാധാ നിരക്കിൽ സമീപദിവസങ്ങളിൽ വർധന കാണാൻ തുടങ്ങിയിട്ടുണ്ട്. ക്രിസ്തുമസ് ആവുമ്പോഴേക്കും യൂറോപ്പിൽ വീണ്ടും ഗുരുതരമായ പ്രതിസന്ധി ഉയർന്നുവരുമെന്നു ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ ഇന്നലെ ആശങ്ക പ്രകടിപ്പിച്ചു.
വിവിധ രാജ്യങ്ങളിൽ വാക്‌സിൻ പരീക്ഷണങ്ങൾ മുന്നേറുന്നുണ്ട്. അമേരിക്ക, ബ്രിട്ടൻ ,ജർമനി തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളിലും റഷ്യ , ചൈന ,ഇന്ത്യ തുടങ്ങിയ മറ്റു രാജ്യങ്ങളിലും വാക്‌സിൻ പരീക്ഷണങ്ങൾ അന്ത്യ ഘട്ടത്തിലാണ്. റഷ്യയിലും ചൈനയിലും മൂന്നാംഘട്ട പരീക്ഷണങ്ങൾ അവസാനിക്കും മുമ്പുതന്നെ വാക്‌സിൻ ജനങ്ങൾക്കിടയിൽ പ്രയോഗിക്കാൻ തുടങ്ങിയതായി വാർത്താ ഏജൻസികൾ അറിയിച്ചു. മിക്ക രാജ്യങ്ങളും അടുത്ത വർഷം ആദ്യം തന്നെ തങ്ങളുടെ പ്രതിരോധ മരുന്നുകൾ വിപണിയിൽ ലഭ്യമാകും എന്നു പ്രതീക്ഷിക്കുന്നു.
ജനുവരി 9നാണ് ചൈനയിലെ വുഹാൻ നഗരത്തിൽ ലോകത്തെ ആദ്യത്തെ കോവിഡ് 19 വൈറസ് ബാധയുടെ കേസ് റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് അതു ലോകമെങ്ങും വ്യാപിക്കുകയായിരുന്നു. ഇപ്പോൾ ലോകത്തെ മിക്കരാജ്യങ്ങളിലും കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.