ബഹ്റൈൻ -ഇസ്രായേൽ നയതന്ത്ര ബന്ധങ്ങൾക്ക് പിന്നിൽ സൗദി അറേബ്യ?
മനാമ: ഇസ്രയേലുമായി നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കാനുള്ള യുഎഇ തീരുമാനത്തിനു പിന്നാലെ ഗൾഫ് മേഖലയിലെ ചെറിയ ദ്വീപുരാജ്യമായ ബഹ്‌റൈനും അതേവഴി പിന്തുടർന്നതോടെ ഫലസ്തീൻ കാര്യത്തിൽ അറബ് രാജ്യങ്ങൾ എഴുപതിറ്റാണ്ടായി പിന്തുടരുന്ന നയങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരികയാണ്. ബഹ്‌റൈൻ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്നതിനു പിന്നിൽ സൗദി അറേബ്യയുടെ സ്വാധീനം വ്യക്തമാണെന്ന് ന്യൂയോർക്ക് ടൈംസ് ഇന്നലെ ചൂണ്ടിക്കാട്ടി. ഇസ്രയേലുമായുള്ള ബന്ധങ്ങളിൽ അമേരിക്കൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങാനുള്ള സൗദി ഭരണകൂടത്തിന്റെ സന്നദ്ധതയാണ് ബഹ്‌റൈൻ തീരുമാനത്തിൽ പ്രതിഫലിക്കുന്നതെന്നു പത്രം ചൂണ്ടിക്കാണിക്കുന്നു.
ഫലസ്തീനി രാജ്യം നിലവിൽ വരുന്നതു വരെ ഇസ്രയേലുമായി നയതന്ത്ര ബന്ധങ്ങൾ സാധ്യമല്ല എന്ന നിലപാടാണ് ഇക്കാലമത്രയും സൗദി അറേബ്യ സ്വീകരിച്ചിരുന്നത്. ഈജിപ്ത്, ജോർദാൻ എന്നിവയൊഴികെ മറ്റെല്ലാ അറബ് രാജ്യങ്ങളും സൗദി നയം തന്നെയാണ് പിന്തുടർന്നത്. എന്നാൽ ഈജിപ്ത് 1979ലും ജോർദാൻ 1994ലും ഇസ്രായേലുമായി ഉണ്ടാക്കിയ കരാറുകളെ തുടർന്നു ആ രാജ്യവുമായി നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചിരുന്നു. ഏതാനും ആഴ്ചകൾക്കു മുമ്പാണ് ഗൾഫിലെ പ്രധാന രാജ്യമായ യുഎഇ ഇസ്രായേലുമായി ബന്ധങ്ങൾ സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചത്. യെമനിലും മറ്റു പ്രദേശങ്ങളിലും സൗദിയുമായി ചേർന്നു സൈനിക നടപടികളിൽ ഏർപ്പെടുന്ന രാജ്യമാണ് യുഎഇ. ഏതാനും വർഷം മുമ്പ് ഖത്തറിനെതിരെ സൗദി ഉപരോധം പ്രഖ്യാപിച്ചപ്പോൾ യുഎഇ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളും അതിൽ പങ്കു ചേരുകയുണ്ടായി. ഇപ്പോൾ യുഎഇയും ബഹ്‌റൈനും അടുത്ത പടിയിലേക്കു കടന്നു ഇസ്രയേലുമായുള്ള ബന്ധങ്ങളും സ്ഥാപിച്ചിരിക്കുകയാണ്.
സൈനിക, സാമ്പത്തിക തലങ്ങളിൽ സൗദിയുമായി ഏറ്റവും അടുത്ത ബന്ധങ്ങൾ പുലർത്തുന്ന രാജ്യമാണ് ബഹ്‌റൈൻ. സുന്നികളും ശിയാക്കളും തമ്മിൽ കടുത്ത പ്രശ്നങ്ങൾ നിലനിൽക്കുന്ന രാജ്യത്തു ഭരണം നടത്തുന്നതു സുന്നി വിഭാഗത്തിൽ പെട്ട രാജവംശമാണ്. ഒരു ദശകം മുമ്പ് അറബ് വസന്ത പ്രക്ഷോഭങ്ങൾ മേഖലയിൽ പൊട്ടിപ്പുറപ്പെട്ടപ്പോൾ ബഹ്‌റൈനിൽ വലിയ സംഘർഷങ്ങൾ ഉയർന്നുവന്നു. തലസ്ഥാനമായ മനാമയിൽ ഭൂരിപക്ഷമുള്ള ശിയാ വിഭാഗങ്ങൾ തെരുവുകൾ കീഴടക്കി. സൗദി സേനകളുടെ സഹായത്തോടെയാണ് അന്നു സർക്കാർ പ്രക്ഷോഭത്തെ അടിച്ചമർത്തിയത്. അയൽരാജ്യമായ ഇറാന്റെ പിന്തുണയോടെയാണ് ബഹ്‌റൈനിൽ ശിയാ പ്രക്ഷോഭം ആരംഭിച്ചത് എന്നു ഭരണകൂടം ആരോപിച്ചിരുന്നു. അതിനാൽ ഇറാൻ ഇടപെടലിനെതിരെ സൗദി സഹായം സ്വീകരിക്കാൻ സർക്കാർ തയ്യാറാവുകയായിരുന്നു.
ബഹ്‌റൈൻ സർക്കാരിലും ഭരണാധികാരികളിലുമുള്ള സൗദി സ്വാധീനം പ്രകടമാണ്. അതിനാൽ ഇസ്രായേൽ ബന്ധം സംബന്ധിച്ച ബഹ്‌റൈൻ തീരുമാനം സൗദിയുടെ തന്നെ നയംമാറ്റത്തിന്റെ ലക്ഷണമായാണ് നയതന്ത്ര വൃത്തങ്ങൾ കാണുന്നത്. 1945 മുതൽ അറബ് രാജ്യങ്ങൾ പൊതുവിൽ ഫലസ്തീനി ജനതയ്ക്കു സ്വന്തം രാജ്യം എന്ന ആവശ്യത്തോടു യോജിച്ചു നിൽക്കുകയായിരുന്നു. അമേരിക്ക പോലുള്ള പാശ്ചാത്യരാജ്യങ്ങളും യുഎൻ അടക്കമുള്ള അന്താരാഷ്ട്ര സമിതികളും ദ്വിരാഷ്ട്ര പരിഹാരം എന്ന ഫോർമുലയാണ് ഫലസ്തീൻ പ്രശ്നപരിഹാരത്തിനു വേണ്ടി മുന്നോട്ടുവെച്ചത്. എന്നാൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതോടെ അമേരിക്കൻ നയത്തിൽ മാറ്റം വരികയും ജറുസലേമിന്റെ മേലുള്ള ഇസ്രായേലി അവകാശവാദം അംഗീകരിക്കുകയുമുണ്ടായി. ജറുസലേം ആസ്ഥാനമായ ഒരു ഫലസ്തീനി രാജ്യം എന്ന ദ്വിരാഷ്ട്ര പരിഹാരം അതോടെ അപ്രസക്തമായി എന്നു നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. സൗദിയിൽ ഭരണനിയന്ത്രണം യുവാവായ മുഹമ്മദ് ബിൻ സൽമാനിൽ വന്നു ചേർന്നതോടെയാണ് നയംമാറ്റം പരസ്യമായത്. ഇനി ഇസ്രയേലുമായുള്ള ബന്ധങ്ങൾ സൗദിയും പരസ്യമാക്കുമെന്നും അതു എന്നുമുതൽ ഔദ്യോഗിക നയതന്ത്ര ബന്ധമായി മാറും എന്നതിൽ മാത്രമാണ് തർക്കമുള്ളതെന്നും നയതന്ത്ര വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.