വിഷബാധ തന്നെ: നവൽനിയുടെ ചികിത്സ നീളും
ബെർലിൻ: ബെർലിനിലെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനി തലച്ചോറിനെ ബന്ധിക്കുന്ന ഒരു വിഷത്തിന്റെ ബാധയേറ്റതായാണ് ലക്ഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നതെന്നു വിദഗ്ധർ പ്രസ്താവിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മോസ്കോയിലേക്കുള്ള വിമാനയാത്രക്കിടയിൽ ഗുരുതരമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച നവൽനിയെ വിദഗ്ദ്ധ ചികിത്സക്കായി ജർമനിയിലേക്ക് കൊണ്ടുവരികയായിരുന്നു.
നവൽനിയുടെ രക്തവും ആന്തരിക സ്രവങ്ങളും പരിശോധിച്ച ശേഷം ജർമൻ വിദഗ്ധർ പറഞ്ഞത് തലച്ചോറിനെ ബാധിക്കുന്ന വിഷം ഉള്ളിൽ കടന്നിട്ടുണ്ട് എന്നാണ്. സരിൻ, നോവിച്ചോക് തുടങ്ങിയ ഇനങ്ങളിൽ പെട്ട ഏതെങ്കിലും വിഷവസ്തുക്കൾ ഉപയോഗിച്ചതായാണ് സംശയിക്കുന്നത്. ഈ ഇനത്തിൽ പെട്ട വിഷവസ്തുക്കൾ സൈനിക വിഭാഗങ്ങൾക്കിടയിൽ മാത്രമാണ് ലഭ്യമാകുന്നത്. ഏതിനത്തിൽ പെട്ട വിഷവസ്തുവാണ് എന്നു കണ്ടെത്താൻ കൂടുതൽ പരിശോധന വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
വിഷവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ നവൽനിയെ വകവരുത്താൻ റഷ്യൻ അധികാരകേന്ദ്രങ്ങളുമായി ബന്ധമുള്ള ഏതോ ശക്തികൾ ശ്രമം നടത്തി എന്നു കൂടുതൽ വ്യക്തമാവുകയാണ്. റഷ്യയിൽ വ്ലാദിമിർ പുട്ടിന്റെ വിമർശകരിൽ പലർക്കും ഇങ്ങനെ നിഗൂഡമായ രീതിയിൽ വിഷബാധ നേരത്തെയും ഏറ്റിട്ടുണ്ട്. റഷ്യൻ ഏജന്റുമാർ രാഷ്ട്രീയ എതിരാളികളെ വധിക്കാൻ ഇത്തരം തന്ത്രങ്ങൾ വ്യാപകമായി ഉപയോഗിച്ച ചരിത്രമുണ്ടെന്നു ബിബിസി ഇന്നലെ ഒരു പഠനത്തിൽ ചൂണ്ടിക്കാട്ടി.
വലിയ മാധ്യമശ്രദ്ധ നേടിയ ഇത്തരം സംഭവങ്ങളിലൊന്നു 2006ൽ റഷ്യൻ ചാരവകുപ്പിലെ മുൻ ഉദ്യോഗസ്ഥൻ അലക്‌സാണ്ടർ ലിറ്റ്വിനെങ്കോയുടെ നേരെയുണ്ടായ ആക്രമണമാണ്. അന്നു ലണ്ടനിലെ ഒരു ഹോട്ടലിൽ അദ്ദേഹം കഴിച്ച ചായയിൽ ഉപയോഗിച്ചത് പൊളോണിയം 210 എന്നറിയപ്പെടുന്ന റേഡിയോആക്ടീവതയുള്ള രാസവസ്തുവാണ്. 2018ൽ റഷ്യൻ വിമതർ സെർജി സ്ക്രിപാൽ നോവിച്ചോക് എന്ന പേരുള്ള രാസവസ്തു ഉപയോഗിച്ചുള്ള ആക്രമണമാണ് നേരിട്ടത്. രണ്ടു സംഭവങ്ങളും നടന്നത് ബ്രിട്ടനിലായിരുന്നു. ലിറ്റ്വിനെങ്കോ ആശുപത്രിയിൽ ദീർഘനാളുകൾ മരണവുമായി പോരാടി പരാജയപ്പെട്ടു. വീടിന്റെ പൂട്ടുതുറക്കുമ്പോൾ അതിൽ പുരട്ടിയ വിഷവസ്തു വഴി രോഗബാധിതനായ സ്ക്രിപാൽ ദീർഘകാലം ആശുപത്രിയിൽ കഴിഞ്ഞശേഷമാണ് രക്ഷപ്പെട്ടത്.
റഷ്യൻ വിമതരുടെ നേരെ ഇത്തരം ആക്രമണങ്ങൾ വ്യാപകമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. റഷ്യയിലെ ഏറ്റവും പ്രമുഖ പ്രതിപക്ഷ നേതാവായ നവൽനി, 44, തന്നെ ഇതിനു മുമ്പും വിഷബാധയേറ്റു മരണത്തിന്റെ വക്കിൽ എത്തുകയുണ്ടായി. റഷ്യയിലെ ഏറ്റവും പ്രശസ്തയായ അന്വേഷണാത്മക മാധ്യമപ്രവർത്തകയായിരുന്ന അന്നാ പൊളിറ്റ്‌കോവ്‌സ്‌കയ 2004ൽ റഷ്യൻ കോക്കസസ് പ്രദേശത്തു വെച്ചു വിഷബാധ കാരണം ബോധരഹിതയായി. ഭാഗ്യം കൊണ്ടു രക്ഷപ്പെട്ട അവരെ രണ്ടു വർഷത്തിനുശേഷം മോസ്‌കോയിൽ ഫ്ലാറ്റിനു മുന്നിൽ വെച്ചു അജ്ഞാതർ വെടിവെച്ചു കൊന്നു.
ഇപ്പോൾ അമേരിക്കയിൽ കഴിയുന്ന മറ്റൊരു പുടിൻ വിരുദ്ധനായ വ്ലാദിമിർ കര-മുർസ തനിക്കു രണ്ടു തവണ ഇങ്ങനെ വിഷബാധയേറ്റതായി പറയുന്നു. 2015ലും 2017ലുമാണ് സംഭവങ്ങൾ ഉണ്ടായത്. നവൽനിയെപ്പോലെ കാപ്പിയിൽ വിഷം നൽകിയാണ് അദ്ദേഹത്തെയും അപായപ്പെടുത്താൻ ശ്രമിച്ചത്. വിഷബാധയിൽ നിന്നു രക്ഷ നേടിയ ശേഷവും സാധാരണ ജീവിതത്തിലേക്ക് തരിച്ചുവരാനായി വളരെ നാളുകൾ എടുത്തതായി അദ്ദേഹം പറയുന്നു.നടക്കാനുള്ള ശേഷി പോലും തനിക്കു നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഇപ്പോഴും അബോധാവസ്ഥയിൽ തുടരുന്ന നവൽനിയെ ഇതു ഏതുരൂപത്തിലാണ് ബാധിക്കുകയെന്ന കാര്യം വ്യക്തമല്ല. അദ്ദേഹത്തിന് സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാൻ കഴിയുമോ, എങ്കിൽ അതിനായി എത്രകാലം കാത്തിരിക്കേണ്ടിവരും തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കാൻ സമയമെടുക്കും എന്നാണ് ഡോക്ടർമാർ പറയുന്നത്.