റഷ്യ കൊറോണ വാക്‌സിൻ വികസിപ്പിച്ചു, തട്ടിപ്പെന്ന് പാശ്ചാത്യ പത്രങ്ങൾ
മോസ്കോ: കൊറോണ വൈറസ് രോഗത്തെ തടയാനുള്ള വാക്സിൻ തയ്യാറായി എന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഒക്ടോബർ മുതൽ ഇത് രാജ്യത്ത് വ്യപകമായി പ്രയോഗിക്കും എന്നും അദ്ദേഹം ക്യാബിനറ്റ് യോഗത്തിൽ അറിയിച്ചു.
മോസ്കോയിൽ പ്രവർത്തിക്കുന്ന ഗമലേയ ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഗവേഷണ സ്ഥാപനമാണ് വാക്സിൻ വികസിപ്പിച്ചത്. ആദ്യഘട്ടത്തിൽ കുരങ്ങ് തുടങ്ങിയ മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും പരീക്ഷണങ്ങൾ നടത്തിയാണ് മരുന്ന് വികസിപ്പിച്ചത്. മൂന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകാതെ ആണ് മരുന്ന് ഉത്പാദിപ്പിക്കുന്നത് എന്നു പല പാശ്ചാത്യ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം പരീക്ഷണങ്ങൾ പൂർത്തിയാക്കിയാണ് മരുന്ന് വികസിപ്പിച്ചത് എന്ന് പുടിൻ അവകാശപ്പെട്ടു. ഇബോളക്ക് എതിരെ നേരത്തെ വികസിപ്പിച്ച മരുന്നിന്റെ അതേ മാതൃകയിലാണ് കൊറോണ വാക്സിൻ വികസിപ്പിച്ചത്. ലോകത്ത് വിവിധ രാജ്യങ്ങൾ കൊറോണ മരുന്ന് വികസിപ്പിക്കാൻ കഠിന ശ്രമം നടത്തുന്നുണ്ട്. റഷ്യ തങ്ങളുടെ ഗവേഷണ വിവരങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി അമേരിക്ക, കാനഡ, ബ്രിട്ടൺ തുടങ്ങിയ ചില രാജ്യങ്ങൾ ഈയിടെ ആരോപണം ഉന്നയിച്ചിരുന്നു. എന്നൽ സോവിയറ്റ് കാലം മുതലുള്ള ഗവേഷണ മുൻകൈ ഉപയോഗിച്ചാണ് തങ്ങൾ നേട്ടം കൈവരിച്ചത് എന്ന് റഷ്യൻ ഗവേഷക സംഘം അറിയിച്ചു.