ലെബനൻ മന്ത്രിസഭ രാജിവെച്ചു; തെരുവിൽ കലാപം പടരുന്നു
ബെയ്‌റൂത്: ലെബനനിൽ ജനകീയ പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്ന് പ്രധാനമന്ത്രി ഹസ്സൻ ദിയാബിന്റെ മന്ത്രിസഭ രാജിവെച്ചു. ഇന്നലെ വൈകിട്ട് പ്രസിഡണ്ട് മിച്ചൽ അയോൺ രാജി സ്വീകരിച്ചു.പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതു വരെ കാവൽ മന്ത്രിസഭയായി ദിയാബ് തുടരും. വ്യാപകമായ അഴിമതിയാണ് നാടിൻറെ പ്രശ്നമെന്നും അതിനെതിരെ ജനങ്ങളുടെ കൂടെ ചേർന്ന് പൊരുതാനാണ് രാജിയെന്നും ദിയാബ് പറഞ്ഞു.
പക്ഷേ പുതിയ മന്ത്രിസഭയുടെ രൂപീകരണം വൈകുമെന്ന് രാഷ്ട്രീയ വൃത്തങ്ങൾ സൂചന നൽകുന്നു .ഇറാൻ പിന്തുണയുള്ള ശിയാ സൈനിക വിഭാഗമായ ഹിസ്ബുല്ലയും മറ്റു പ്രധാന സാമുദായിക വിഭാഗങ്ങളും യോജിപ്പിലെത്തിയാൽ മാത്രമേ പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു. നേരത്തെ ജനകീയ പ്രക്ഷോഭം കാരണം സഅദ് ഹരീരിയുടെ മന്ത്രിസഭ നിലംപൊത്തിയപ്പോൾ ആഴ്ചകൾ നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് ദിയാബ് മന്ത്രിസഭ അധികാരമേറ്റത്. വീണ്ടും അതേ പ്രക്രിയ ആവർത്തിക്കുകയെന്നത് എളുപ്പമല്ല\
അതേസമയം തെരുവുകളിൽ കലാപം വ്യാപിക്കുകയാണ്. ആയിരക്കണക്കിന് യുവജനങ്ങളാണ് കലാപത്തിന് ഇറങ്ങിയിരിക്കുന്നത് .അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കണം എന്നാണ് അവരുടെ ആവശ്യം .ലെബനനിൽ ഭരണപരിഷ്കാരം ആവശ്യപ്പെട്ടു ഒക്ടോബർ മുതൽ പ്രക്ഷോഭം നടക്കുകയാണ് .ഇന്നലത്തെ രാജിയോടെ പ്രക്ഷോഭം കാരണം രണ്ടാമത്തെ മന്ത്രിസഭയാണ് നിലംപതിക്കുന്നത്. \
ഒക്ടോബർ മുതൽ നടക്കുന്ന പ്രക്ഷോഭത്തിൽ പോലീസും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ ഇതിനകം 728 പേർക്കു പരിക്കുപറ്റിയതായി അൽജാസിറ റിപ്പോർട്ട് ചെയ്തു .ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്‌ച ഉണ്ടായ പൊട്ടിത്തെറിയിൽ മരണം ഇരുന്നൂറു ആയതായും ആറായിരത്തിൽ അധികം പേർക്ക് പരിക്കേറ്റതായും മാധ്യമങ്ങൾ അറിയിച്ചു. മൂന്നു ലക്ഷം പേരാണ് ദുരന്തത്തിൽ ഭവന രഹിതരായത്.