ഹജ്ജ് ചടങ്ങുകൾ ആരംഭിച്ചു; പുണ്യനഗരിയിൽ കർശന നിയന്ത്രണം
മെക്ക: കർശനമായ നിയന്ത്രണങ്ങളോടെ ഇത്തവണത്തെ ഹജ്ജ് ചടങ്ങുകൾ ആരംഭിച്ചു. ഇസ്ലാമിക മാസം ദുൽഹജ്ജ് എട്ടു മുതൽ അഞ്ചു ദിവസമാണ് ഹജ്ജിന്‍റെ ചടങ്ങുകൾ മെക്കയിൽ നടക്കുന്നത്. ഇന്ന് മിനായിലെ തമ്പുകളിൽ നിന്നു തീർത്ഥാടകർ പുറപ്പെടുന്നതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. നാളെയാണ് അറഫയിൽ നടക്കുന്ന തീർത്ഥാടകസംഗമം. ഹജ്ജിനു ശേഷം തീർത്ഥാടകർ മെദിനയിലും എത്തുന്ന പതിവുണ്ട്.
ഇത്തവണ പതിനായിരത്തിൽ താഴെ മാത്രം തീർത്ഥാടകർക്കാണ് ഹജ്ജിനു സൗദി അധികൃതർ അനുമതി നൽകിയിരിക്കുന്നത്. സൗദി അറേബിയയിൽ താമസിക്കുന്ന തീർത്ഥാടകർക്ക് മാത്രമാണ് പ്രവേശനം. അതിൽ 70 ശതമാനത്തോളം വിദേശികളും ബാക്കി സൗദി പൗരന്മാരുമാണെന്നു സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്തു. കർശനമായ ക്വാറന്റൈൻ ചട്ടങ്ങൾ പാലിച്ച ശേഷമാണു തീർത്ഥാടകരെ കടത്തിവിട്ടത്. അടുത്ത അഞ്ചുദിവസം ഹജ്ജുമായി ബന്ധപ്പെട്ട കർമങ്ങൾ അനുഷ്ഠിക്കേണ്ട ഇടങ്ങളിലും തിരക്ക് കുറയ്ക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി സൗദി മതകാര്യ വകുപ്പ് അറിയിച്ചു.
ഹജ്ജിന്‍റെ ചടങ്ങുകളുടെ ഭാഗമായി വരുന്ന ബലി പെരുന്നാൾ ഇത്തവണ ജൂലൈ 31 നാണ്. ബലി അറുക്കൽ ചടങ്ങുകളും അന്നു നടക്കും .തിങ്കളാഴ്ചയാണ് ഹജ്ജിന്‍റെ സമാപനം.