തകർന്ന സമ്പദ്ഘടന എപ്പോൾ തിരിച്ചുവരും? എളുപ്പത്തിൽ നടക്കില്ല എന്ന് വിലയിരുത്തൽ
കോവിഡ് ബാധയുടെ പേരിൽ ലോകത്തെ വിവിധ രാജ്യങ്ങൾ അതിർത്തികളും വ്യാപാരങ്ങളും സാമ്പത്തിക പ്രവർത്തനങ്ങളും അടച്ചിട്ടത് മൂലം പ്രതിസന്ധിയിലായ ജനങ്ങൾക്ക് എപ്പോൾ മുക്തി ലഭിക്കും? രോഗവുമായുള്ള ഏറ്റുമുട്ടൽ പൂർണ്ണമായും അവസാനിക്കാതെ തിരിച്ചുവരവ് അസാധ്യമാണെന്ന് ജർമൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ക്ലെമൻസ് ഫ്യൂസ്റ്റ് വ്യക്തമാക്കുന്നു . ജർമനിയിലെ പ്രധാന സമ്പത്തിക നയരൂപീകരണ സ്ഥാപനമായ ഐഫോ ഇന്സ്ടിട്യൂട്ടിന്റെ തലവനായ ഫ്യൂസ്റ്റ് എങ്ങനെ നമ്മുടെ സമ്പദ് ഘടനയെ കരകയറ്റാം എന്ന പുസ്തകം ഈയിടെ പ്രസിദ്ധീരിക്കുകയുണ്ടായി. ദേർ സ്പീഗൽ അദ്ദേഹവുമായി നടത്തിയ അഭിമുഖതിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ:
ആഗോള രോഗവ്യാപനം വന്നപ്പോൾ അതിർത്തികൾ അടച്ചിടാനും വ്യാപാര ബന്ധങ്ങൾ നിർത്തിവെക്കാനും എടുത്ത തീരുമാനങ്ങൾ പൊതുവിൽ ശരിയാണ്. ഇത്തരം സന്ദർഭങ്ങളിൽ സർക്കാർ പൊതുനന്മക്കായി സ്വകാര്യ മേഖലയിലും ഇടപെടണം. പക്ഷേ അതു താത്കാലികമായി മാത്രം അനിവാര്യമാകുന്ന സംഗതിയാണ്.അതിനപ്പുറം സമ്പദ്ഘടനയുടെ നിയന്ത്രണം വീണ്ടും സർക്കാർ ഏറ്റെടുത്താൽ മാന്ദ്യം ഒരു ദീർഘകാല പ്രതിഭാസമായി നിലനിൽക്കും.
ഒരു നൂറ്റാണ്ടു മുമ്പ് വന്ന സ്പാനിഷ് പനിയുടെ കാലത്തെ അനുഭവങ്ങൾ നോക്കിയാൽ രോഗം വ്യാപിക്കുന്ന ഘട്ടത്തിൽ സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദീഭവിക്കുമെന്നു വ്യക്തമാണ്. ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കും. ഭാവിയെ സംബന്ധിച്ച ആശങ്ക നിലനിൽക്കുമ്പോൾ പുതിയ നിക്ഷേപങ്ങൾക്കും അവർ തയ്യാറാവില്ല. അതിനാൽ ഇന്നത്തെ പ്രതിസന്ധിക്കു പരിഹാരം കാണുന്നതിന് മുമ്പ് സാമ്പത്തിക പ്രവർത്തനം പുനരാരംഭിക്കാം എന്നു ചിന്തിക്കുന്നതിൽ അർത്ഥമില്ല.
അതേസമയം നിരവധി സ്വകാര്യസ്ഥാപനങ്ങൾ തകർച്ചയെ നേരിടുന്നു. അവയെ നിലനിർത്താൻ സർക്കാർ ഓഹരി വാങ്ങിക്കൂട്ടുകയാണ്. ഇതു കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാൻ സർക്കാരിനു അവസരമൊരുക്കും. അതു തെറ്റായ ഒരു പ്രവണതയാണ്. കമ്പനികൾ നടത്തുന്ന പണി അതിന്‍റെ മാനേജ്‌മെന്റുകൾക്ക് വിട്ടുകൊടുക്കണം. എന്നാൽ കൃത്യവും സമൂഹ ക്ഷേമത്തിൽ ഊന്നിയതുമായ നയങ്ങൾ സർക്കാർ രുപീകരിക്കണം. അവ അനസുരിക്കാൻ എല്ലാ സ്ഥാപനങ്ങളും ബാധ്യസ്ഥമാണ്. അതിൽ വിവേചനം പാടില്ല. മാത്രമല്ല മാറുന്ന ലോകാവസ്ഥയിൽ പല സ്ഥാപനങ്ങളും ഇനി തകരുന്നത് ഒഴിവാക്കാനാവില്ല. വിമാനയാത്ര ഉദാഹരണം. അതു അത്ര പെട്ടെന്ന് തിരിച്ചു കയറുമെന്നു പ്രതീക്ഷിക്കാനാവില്ല. ജനങ്ങൾ യാത്രകൾ കുറയ്ക്കും; യാത്രകൾക്ക് മറ്റു സുരക്ഷിത മാർഗങ്ങൾ തേടും. അതിനാൽ വിമാനകമ്പനികൾ വൻ തകർച്ചയെ നേരിടും എന്ന് ഉറപ്പാണ്. അവയെ രക്ഷിക്കാനായി ചാടിയിറങ്ങുന്നതു ഒരു പ്രയോജനവും ഉണ്ടാക്കുകയില്ല. തകർച്ച ഒഴിവാക്കാനാവുകയുമില്ല.
സർക്കാരുകൾ ഇപ്പോൾ സ്വാശ്രയത്തത്തെ കുറിച്ചാണ് പറയുന്നത്. ഇന്നത്തെ ആഗോള വിതരണ സംവിധാനത്തെ ഒഴിവാക്കി പൂർണമായും സ്വന്തം രാജ്യത്തു നിർമിച്ച ഉത്പന്നങ്ങളെ ആശ്രയിക്കുക എന്നതാണ് തത്വം. എന്നാൽ ഇതു പ്രായോഗികമല്ല. ആഭ്യന്തര പ്രതിസന്ധികൾ എപ്പോഴും ഉയർന്നുവരാം . ഉത്പാദനം നിലച്ചുപോകുന്ന അവസ്ഥയുണ്ടാകാം. അതിനാൽ അന്യരെ ആശ്രയിക്കുകയില്ല എന്ന വാശി നല്ലതല്ല. ആഗോളവത്കരണത്തിന്‍റെ ഗുണവശങ്ങൾ അവഗണിക്കുന്നതു പിന്നോട്ടടിക്കു കാരണമാകും. അതിനാൽ നയങ്ങൾ രൂപീകരിക്കുമ്പോൾ ദീർഘകാല ലക്ഷ്യങ്ങളും സാധ്യതകളും മുന്നിൽ കണ്ടുവേണം സർക്കാരുകൾ പ്രവത്തിക്കാനെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.