ട്രംപിന്‍റെ നില പരുങ്ങലിലെന്നു ദി ഇക്കണോമിസ്റ്റ് പഠനവും
ലണ്ടൻ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് അഞ്ചുമാസം മാത്രം ബാക്കിനിൽക്കെ,ഡൊണാൾഡ് ട്രംപിന്‍റെ നില കൂടുതൽ പരുങ്ങലിലാണെന്നു പ്രമുഖ ബ്രിട്ടീഷ് പ്രസിദ്ധീകരണമായ ദി ഇക്കണോമിസ്റ്റ് വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളിൽ സിഎൻഎൻ ചാനലും ന്യൂയോർക്ക് ടൈംസും അഭിപ്രായ സർവേകളുടെ അടിസ്ഥാനത്തിൽ ഇതേ നിഗമനത്തിൽ എത്തിയിരുന്നു.
ഇക്കണോമിസ്റ്റ് തിരഞ്ഞെടുപ്പ് ട്രെൻഡുകൾ വിശകലനം ചെയ്യാനായി ഒരു ഓൺലൈൻ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വായനക്കാർക്ക് ലഭ്യമാക്കിയ പോർട്ടലിലെ വിവരങ്ങൾ അനുസരിച്ചു ജൂൺ 24നു ഇലക്ടറൽ കോളേജ് വോട്ടുകളിൽ ബൈഡൻ ഭൂരിപക്ഷം നേടാനുള്ള സാധ്യത 87 ശതമാനമാണ്. ജനകീയ വോട്ടുകളിലെ ഭൂരിപക്ഷ സാധ്യത 98ശതമാനവും. ഇലക്ടറൽ കോളജ് വോട്ടുകളിൽ 235നും 412നും ഇടയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ നേടും. ട്രംപിനു കിട്ടുന്ന വോട്ടുകൾ 126നും 303നും ഇടയിലാണ്. വിജയിക്കാൻ ആവശ്യമായ ചുരുങ്ങിയ ഇലക്ടറൽ കോളേജ് വോട്ടുകൾ 270 ആണ്. ഓരോ ദിവസവും ഇലക്ടറൽ കോളേജ് വോട്ടുകളിലും ജനപിന്തുണയിലും വരുന്ന മാറ്റങ്ങളും ഇക്കണോമിസ്റ്റ് രേഖപ്പെടുത്തുന്നുണ്ട്. അതു പ്രകാരം ജൂൺ 24നു കിട്ടിയ വോട്ടുകൾ ബൈഡനു 337, ട്രംപിന് 201. ജനകീയ വോട്ടുകളിൽ ജൂൺ 24നു ബൈഡനു 54.2ശതമാനവും ട്രംപിന്45.8 ശതമാനവും പിന്തുണയുണ്ട്.
പിന്തുണയിൽ അതാതു സന്ദർഭങ്ങളിൽ മാറ്റങ്ങൾ വരുന്നത് പോർട്ടൽ ദിനം പ്രതി രേഖപ്പെടുത്തുന്നുണ്ട്. അമേരിക്കയിലെ വിവിധ മാധ്യമങ്ങൾ, സ്വതന്ത്ര ഏജൻസികളുടെ സർവേകൾ, മറ്റു അഭിപ്രായ സർവേകൾ തുടങ്ങിയ വിവരങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ചു വിശകലനം ചെയ്താണ് പോർട്ടലിൽ വിവരങ്ങൾ നൽകുന്നത്. ഇലക്ടറൽ കോളേജ്, ജനകീയ വോട്ട് എന്നിവക്കു പുറമെ വിവിധ സംസ്ഥാനങ്ങളിലെ പിന്തുണയും ദൈനംദിനം അതിൽവരുന്ന മാറ്റങ്ങളും സംബന്ധിച്ച വിശദ വിവരങ്ങളും പോർട്ടലിൽ ലഭ്യമാണ്.
അതിനിടയിൽ, ട്രംപ് കഴിഞ്ഞദിവസം നടത്തിയ റാലിയിൽ ആകെ പങ്കെടുത്തത് 6200 ആളുകൾ മാത്രമാണെന്ന് അഗ്നിശമന വകുപ്പിന്‍റെ കണക്കുകൾ ഉദ്ധരിച്ചു അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. മാർച്ചിനുശേഷം ട്രംപ് ആദ്യമായി നടത്തിയ ഒക്ലഹാമയിലെ റാലിയിൽ ഇരുപതിനായിരം പേരെ പ്രതീക്ഷിച്ചതിൽ നാലിലൊന്നു പേർ മാത്രം എത്തിച്ചേർന്നത് അദ്ദേഹത്തെ അതീവ കുപിതനാക്കിയെന്നു പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.