അലൻ-താഹകേസിൽ എൻഐഎ സമ്മർദ്ദം: കേരള സർക്കാർ ഇടപെടണം

കോഴിക്കോട്: മാവോയിസ്റ്റ് പ്രവർത്തകർ എന്ന് മുദ്ര കുത്തി അറസ്റ്റ് ചെയ്ത കേസിൽ മാപ്പുസാക്ഷിയാകാൻ ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതായും എറണാകുളത്തെ ജയിൽ ഉദ്യോഗസ്ഥർ അതിനു കൂട്ടു നിൽക്കുന്നതായും  എൻഐഎ കോടതിയിൽ കഴിഞ്ഞ ദിവസം അലൻ ഷുഹൈബ് നടത്തിയ വെളിപ്പെടുത്തൽ അങ്ങേയറ്റം ഉത്കണ്ഠയുളവാക്കുന്നതാണ്. വ്യാജ കേസുകൾ കെട്ടിച്ചമച്ചു യുവരാഷ്ട്രീയ പ്രവർത്തകരെ ഉന്മൂലനം ചെയ്യാനുള്ള ഭരണകൂടത്തിന്റെ ഗൂഢാലോചന പൂർണമായും മറനീക്കിക്കാണിക്കുന്ന സംഭവങ്ങളാണ് എൻഐഎ കോടതിയിൽ നടന്നത്. 

കേസിൽ സുഹൃത്തിനെ ഒറ്റുകൊടുക്കാൻ പാകത്തിൽ  വ്യാജ മൊഴി നല്കാൻ തന്റെ മേൽ നിരന്തരം സമ്മർദ്ദം ചെലുത്തുന്നതായാണ് കോടതിയിൽ അലൻ വെളിപ്പെടുത്തിയത്. നിയമവ്യവസ്ഥയെ അട്ടിമറിക്കാനുള്ള നീക്കം ഔദ്യോഗിക ഏജൻസികൾ തന്നെ നടത്തുന്നു എന്നതിന് തെളിവാണിത്.  അലനെയും താഹയെയെയുംവെവ്വേറെ ജയിലിൽ പാർപ്പിക്കണമെന്ന സർക്കാർ പ്രോസിക്യൂട്ടറുടെ ആവശ്യവും കേസിൽ കള്ളത്തെളിവ് ഉണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണ്.

ഗുരുതരമായ മറ്റൊരു പ്രശ്‍നം, എറണാകുളത്തെ ജയിലിൽ ഇത്തരം സമമർദ്ദ തന്ത്രങ്ങൾക്കു  ഒരു വിചാരണത്തടവുകാരനെ വിധേയനാക്കാൻ ജയിൽ അധികാരികൾ കൂട്ടുനിന്നു എന്ന വസ്തുതയാണ്. ജയിൽ ഡിജിപി ഋഷിരാജ് സിങ്  ഇറക്കിയ പ്രസ്താവനയിൽ വിചാരണയിൽ ഇരിക്കുന്ന തടവുകാർക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ജയിൽ അധികാരികൾ പോലിസിന്‍റെ ചട്ടുകമായി പ്രവർത്തിക്കുന്നു എന്നതിന് തെളിവ് നൽകുന്നു. ജയിലിൽ അച്ചടക്കം പാലിക്കുന്നതിന് നിയതമായ ചട്ടങ്ങളും വ്യവസ്ഥകളുമുണ്ട്. അത് പാലിക്കുന്നതിന് പകരം, പോലീസ്-എൻഐഎ ഗൂഢനീക്കങ്ങളെ കോടതിക്ക് മുന്നിൽ തുറന്നു കാണിച്ച യുവാക്കൾക്കെതിരെ പുതിയ ആരോപണങ്ങൾ കൊണ്ടുവരാനാണ് ജയിൽ ഡിജിപി ശ്രമിക്കുന്നത്.

ഇത്തരം നീചവും നിയമ വിരുദ്ധവുമായ നടപടികളിൽ നിന്ന് അധികാരികൾ പിന്തിരിയണം. കേസിൽ ഇന്നുവരെ ഒരു തെളിവും ഹാജരാക്കാൻ രണ്ടു പേരെയും ആദ്യം അറസ്റ്റ് ചെയ്ത കേരളാ പോലീസിനോ പിന്നീട് കേസ് ഏറ്റെടുത്ത എൻഐഎയ്ക്കോ സാധ്യമായിട്ടില്ല. തീർത്തും  ഹീനമായ തരത്തിലുള്ള മനുഷ്യാവകാശലംഘനവും നിയമസംവിധാനത്തെ അട്ടിമറിക്കുന്ന പ്രക്രിയയുമാണ് കേസിൽ ഇപ്പോൾ അരങ്ങേറുന്നത്. ഇത് രാജ്യത്തിനും ജനാധിപത്യ സംവിധാനത്തിനും നാണക്കേടുണ്ടാക്കുന്ന അവസ്ഥയാണ്. കേരള സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ജയിലിൽ ഇത്തരം നിയമ ലംഘനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അനുവദിക്കാൻ പാടില്ല.  വിചാരണത്തടവുകാർക്കെതിരെ വ്യാജതെളിവ് ഉല്പാദന കേന്ദ്രമായി കേരളത്തിലെ ജയിലുകൾ മാറാൻ പാടില്ല. അതിനാൽ അലൻ ഷുഹൈബ് എൻഐഎ കോടതിയിൽ ഉന്നയിച്ച ഗുരുതരമായ  ആരോപണത്തിന്‍റെയും ജയിൽ ഡിജിപിയുടെ  ഏകപക്ഷീയമായ പ്രസ്താവനയുടെയും പശ്ചാത്തലത്തിൽ എറണാകുളം ജയിലിൽ നടന്ന സംഭവങ്ങളെപ്പറ്റി  ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അലൻ താഹ മനുഷ്യാവകാശസമിതി കേരള  സർക്കാരിനോട് ആവശ്യപ്പെടുന്നു.  

ബി ആർ പി ഭാസ്കർ, പ്രസിഡണ്ട്

 ഡോ. ആസാദ്, കൺവീനർ 

അലൻ താഹ മനുഷ്യവകാശ സമിതി, കേരളം.

Leave a Reply