കുത്തിവെയ്പ് പ്രതിസന്ധിയിൽ; പോളിയോയും വില്ലൻചുമയും തിരിച്ചെത്തും
ന്യൂയോർക്ക്: കൊറോണവൈറസ് ബാധയെ തുടർന്ന് വിവിധ രാജ്യങ്ങൾ മാസങ്ങളോളം അടച്ചിട്ടതു കുട്ടികളുടെ രോഗപ്രതിരോധ കുത്തിവെയ്പുകളെ അവതാളത്തിലാക്കിയതായി ലോകാരോഗ്യ സംഘടനയും മറ്റു ആരോഗ്യരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പു നൽകി.
ലോകാരോഗ്യസംഘടനയും യൂണിസെഫും ഗവി എന്ന ആഗോളസംഘടനയും നടത്തിയ പഠനം കണ്ടെത്തിയതു കൊറോണയുടെ കാലത്തു കുത്തിവെപ്പു നിലച്ചതിനാൽ ഒരു വയസ്സിനു താഴെയുള്ള 80 ദശലക്ഷം കുട്ടികളുടെ ഭാവി ആപത്തിലാകുമെന്നാണ്. ലോകത്തെ 129 രാജ്യങ്ങളിൽ നടത്തിയ പഠനം ചൂണ്ടിക്കാട്ടിയത് 68 രാജ്യങ്ങളിൽ കുട്ടികളുടെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ പൂർണമായി നിർത്തിവെക്കുകയോ താറുമാറാകുകയോ ചെയ്തുവെന്നാണ്. മീസിൽസിനെതിരെ നടന്ന പ്രതിരോധപ്രവർത്തനം എത്യോപ്യ, ചാഡ് തുടങ്ങി 27 രാജ്യങ്ങൾ അവസാനിപ്പിച്ചു. പോളിയോവിരുദ്ധ പരിപാടികൾ പാകിസ്ഥാൻ, കോംഗോ റിപ്പബ്ലിക് അടക്കം 38 രാജ്യങ്ങളാണ് നിർത്തിവെച്ചത്.
കോവിഡ് വ്യാപനത്തിൽ നിന്നുളളതിനേക്കാൾ കൂടുതൽ മരണങ്ങളാണ് നേരത്തെ പൂർണമായോ ഒരുപരിധിവരെയോ തുടച്ചുനീക്കിയ നിരവധി രോഗങ്ങളുടെ തിരിച്ചുവരവിലൂടെ ലോകം അഭിമുഖീകരിക്കുകയെന്നു പല വിദഗ്ധരും വ്യക്തമാക്കുന്നു.
അടച്ചിടൽ നടപടികളും ആരോഗ്യപ്രവർത്തകരെ കൂട്ടമായി കോവിഡ്പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് നിയോഗിച്ചതുമാണ് പ്രതിസന്ധിക്കു കാരണമായത്. ആഫ്രിയ്ക്കയിലേക്കു വാക്‌സിനുകളും സിറിഞ്ചുകളും എത്തിക്കേണ്ട വിമാനങ്ങളിൽ 80 ശതമാനവും മാർച്ചു മാസത്തിൽ അടച്ചിടലിൽ മുടങ്ങിയെന്നു പഠനം കണ്ടെത്തി. ആരോഗ്യപ്രവർത്തകർക്കു ആവശ്യത്തിനു സംരക്ഷണ കവചം ലഭിക്കാത്തതിനാൽ ഉള്ള വാക്‌സിനുകൾ ഉപയോഗപ്പെടുത്താനും പല രാജ്യങ്ങളിലും സാധിച്ചില്ല. കുത്തിവെപ്പ് കേന്ദങ്ങളിൽ കുട്ടികളെ എത്തിക്കാൻ രക്ഷിതാക്കൾക്കു കഴിയാതെ വന്ന പ്രശ്നങ്ങൾ വേറെ. അടിയന്തിരമായി രോഗ പ്രതിരോധ പ്രവർത്തനങ്ങൾ പുനരാരംഭിച്ചില്ലെങ്കിൽ അത് വൻദുരന്തത്തിനു കരണമാവുമെന്നു പഠനറിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു .