കൊറോണാ രോഗ ചികിത്സയ്ക്കു പുതിയ മരുന്ന് കണ്ടെത്തി?
ലണ്ടൻ: കൊറോണ വൈറസ് ബാധ കാരണം അത്യാസന്ന നിലയിലുള്ള രോഗികളുടെ ചികിത്സയ്ക്ക് ഡെക്സാമെതാസോൺ എന്ന ആസ്ത്മാ മരുന്ന് ഫലപ്രദമാണെന്നു ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തി. ഓക്സിജൻ നൽകി ജീവൻ നിലനിർത്തുന്ന രോഗികളിലും വെന്റിലേറ്ററിൽ കഴിയുന്ന രോഗികളിലും മരുന്ന് ഫലം കാണിച്ചതായി ഗവേഷകർ കണ്ടെത്തിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. 1960കൾ മുതൽ ആസ്തമ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്ന് വളരെ ചെലവു കുറഞ്ഞതും വ്യാപകമായി ലഭ്യതയുളളതുമാണ് .
സ്റ്റിറോയിഡ് അടിസ്ഥാനപ്പെടുത്തിയുള്ള മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണെന്ന കണ്ടെത്തൽ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ മരണ നിരക്ക് കാര്യമായി വെട്ടികുറക്കാൻ സഹായിക്കുമെന്നു വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ഓക്സ്ഫോർഡ് പരിശോധനയിൽ കണ്ടത് വെന്റിലേറ്റർ രോഗികളിൽ മരണം മൂന്നിലൊന്നു കുറയ്ക്കാൻ കഴിയുമെന്നണ്; അതായത് നിലവിലെ മരണനിരക്കായ 40 ശതമാനത്തിൽ നിന്ന് 28 ശതമാനമായി കുറയും. .ഓക്സിജൻ നൽകുന്ന രോഗികളിൽ മരണനിരക്ക് അഞ്ചിലൊന്നു കണ്ടു കുറക്കാനും അത് സഹായിക്കും– 25 ശതമാനത്തിൽ നിന്ന് 20 ശതമാനത്തിലേക്ക്. രോഗം ആരംഭിച്ച സമയം മുതൽ ബ്രിട്ടനിൽ ഈ മരുന്ന് പ്രയോഗിച്ചിരുന്നുവെങ്കിൽ ചുരുങ്ങിയത് 5000 ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമായിരുന്നു എന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. നിലവിൽ ഇത്തരം രോഗികളിൽ റെംഡെസിവിർ എന്ന മരുന്നാണ് പ്രയോഗിക്കുന്നത്.