ഇന്ന് അത്തം; ഓണ വിപണിയില്‍ നേരിയ പ്രതീക്ഷ

കോഴിക്കോട്: പെരുന്നാളും വിഷുവും കൊറോണാ രോഗബാധയുടെ തീവ്രതയിൽ ഒലിച്ചുപോയ കേരളത്തിൽ ഇത്തവണ ഓണം വിപണിയെങ്കിലും ഉണർവ് കാണിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും ഉല്പാദകരും. കേരളത്തിൽ  ഓണക്കാലത്താണ് വിപണി എല്ലാ വർഷവും അതിന്റെ ഏറ്റവും മെച്ചപ്പെട്ട അവസ്ഥയിൽ എത്തുന്നത്.

ഇത്തവണ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനുകളും ഓണത്തിന് മുമ്പ് തന്നെ വിതരണം ചെയ്യുമെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുള്ള നടപടികൾ തിങ്കളാഴ്ച മുതൽ ട്രഷറികളിൽ ആരംഭിക്കുകയും ചെയ്യും. അതേപോലെ വിവിധ വിഭാഗം ജീവനക്കാരുടെയും തൊഴിലാളികളുടെയും ബോണസ്സും മറ്റു ആനുകൂല്യങ്ങളും ഓണക്കാലത്താണ് വിതരണം   ചെയ്യപ്പടുന്നത്. അതിനാൽ ഓണവിപണിയിൽ കച്ചവടക്കാർ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്.

വ്യാപാര കേന്ദ്രങ്ങളിൽ  തിരക്കു ഒഴിവാക്കുന്നതിനും കോവിഡ് പ്രോട്ടോകോൾ എല്ലായിടത്തും പാലിക്കുന്നതിനും സർക്കാരും വ്യാപാരി സംഘടനകളും സംവിധാനം ഒരുക്കിയിട്ടുണ്ട്. ജനങ്ങൾ കോവിഡ്  മാനദണ്ഡങ്ങൾ  അനുസരിച്ചു ജീവിതം ചിട്ടപ്പെടുത്താൻ പഠിച്ചു കഴിഞ്ഞതായും വിപണിയിലെ വ്യാപാരം വഴി രോഗവ്യാപനം സംഭവിക്കുകയില്ല എന്നും വിവിധ വ്യാപാരി സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.

ഓണക്കാലത്തു ഏറ്റവും തിരക്കു അനുഭവപ്പെടുന്ന ബീവറേജ്‌സ് കോർപറേഷൻ മദ്യ വിതരണ കേന്ദ്രങ്ങളിൽ വിൽപന സമയം വർധിപ്പിക്കണമെന്നു അധികൃതർ സർക്കാരിനോട് ആവശ്യപ്പെട്ടു. നേരത്തെ  വൈകിട്ടു  ഒമ്പതു മണി വരെ വിൽപന അനുവദിച്ചിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അതു അഞ്ചു മണി വരെയായി ചുരുക്കി.  വില്പന സമയം ഏഴുമണി വരെ നീട്ടണമെന്നാണ് കോർപ്പറേഷൻ ആവശ്യപ്പെടുന്നത്. നിലവിൽ  സ്വകാര്യ ബാറുകളിലും വൈൻ -ബിയർ പാർലറുകളിലും വിവിധയിനം മദ്യം വിതരണം ചെയ്യാൻ അനുവദിക്കുന്നുണ്ട്‌. അതിനാൽ ക്രമാതീതമായ  തിരക്കു ഒഴിവാക്കാനാവുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്.

എന്നാൽ വിവിധ  നഗരങ്ങളിൽ ഇത്തരം വിതരണ കേന്ദ്രങ്ങളിൽ പലതും ഇപ്പോൾ കണ്ടെയിൻമെൻറ് സോണിൽ പെട്ടുപോയതിനാൽ  പൂട്ടിക്കിടക്കുകയാണ്. ഡസൻ കണക്കിനു വിതരണ കേന്ദ്രങ്ങൾ പുതുതായി അനുവദിച്ച കോഴിക്കോട് നഗരത്തിൽ കഴിഞ്ഞയാഴ്ച ബീച്ചിലെ ഒരു സ്വകാര്യ വിതരണ കേന്ദ്രം മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. അതു തിരക്കു വർധിക്കാൻ കാരണമാവുകയും ചെയ്തു. 

Leave a Reply