അലൻ ശുഹൈബിന്റെ പിതാവ്കോ ഴിക്കോട്ടു ആർഎംപി സ്ഥാനാർത്ഥിയാകും

കോഴിക്കോട്: കോഴിക്കോട് നഗരസഭാ തിരഞ്ഞെടുപ്പിൽ  മുൻ സിപിഎം പ്രവർത്തകനും മാവോവാദി അനുഭാവി എന്നപേരിൽ യുഎപിഎ കേസിൽ അറസ്റ്റിലായ നിയമവിദ്യാർത്ഥി അലൻ ശുഹൈബിന്റെ പിതാവുമായ ഷുഹൈബ് ആർഎംപി സ്ഥാനാർത്ഥിയാകും.

കോഴിക്കോട് നഗരസഭയിലെ വലിയങ്ങാടി ഉൾപ്പെടുന്ന 61മത് വാർഡിലാണ് അദ്ദേഹം മത്സരിക്കുകയെന്നു ആർഎംപി ജില്ലാനേതാക്കൾ അറിയിച്ചു. നേരത്തെ അദ്ദേഹം ആ  പ്രദേശത്തു സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.

എസ്എഫ്ഐയുടെ പ്രവർത്തകനും സിപിഎം  അനുഭാവിയുമായിരുന്ന നിയമവിദ്യാർത്ഥി അലൻ സുഹൃത്ത് താഹാ ഫസലിനൊപ്പം കഴിഞ്ഞവർഷം നവംബറിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കോഴിക്കോട് പന്തീരാങ്കാവ് പോലീസ് ചാർജ് ചെയ്ത കേസിൽ യുഎപിഎ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. ഇരുവരും  മാവോവാദി സാഹിത്യം കൈവശം വെച്ചുവെന്നാണ് പോലീസ്  അവകാശപ്പെട്ടതെങ്കിലും അവർക്കെതിരെ കൃത്യമായ ഒരു തെളിവും ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞില്ല. ദേശീയ അന്വേഷണ  ഏജൻസി കേസ് ഏറ്റെടുത്തു ഒമ്പതു മാസത്തിനു ശേഷമാണ് കൊച്ചി എൻഐഎ കോടതി ഇരുവർക്കും ജാമ്യം നൽകിയത്.

സംഭവത്തിൽ വിദ്യാർത്ഥികൾക്ക് അനുകൂലമായ നിലപാട് തുടക്കത്തിൽ സ്വീകരിച്ച സിപിഎം കോഴിക്കോട് ജില്ലാകമ്മിറ്റിയും സംസ്ഥാന നേതൃത്വവും പിന്നീട് നിലപാടു മാറ്റി പോലീസിനെ അനുകൂലിക്കുകയായിരുന്നു. ഇരുവരെയും സിപിഎം പാർട്ടി   സമിതികളിൽ നിന്നു പുറത്താക്കുകയും ചെയ്തു. ഇത്  കോഴിക്കോട് നഗരത്തിലെ പല പ്രദേശങ്ങളിലും സിപിഎം അണികൾക്കിടയിൽ കടുത്ത അതൃപ്തിയും നേതൃത്വത്തിനെതിരെ  വിയോജിപ്പും ഉയർത്തിയ സംഭവമാണ്. അലനെയും താഹയെയും വിമോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു രൂപീകരിക്കപ്പെട്ട ജനകീയ സമിതിയിൽ സിപിഎം  അനുഭാവികളായ നിരവധിപേർ സജീവമായി പ്രവർത്തിക്കുകയുണ്ടായി. പ്രദേശത്തെ  പാർട്ടി അണികളും ഇരുകുടുംബങ്ങളോടും സൗഹൃദവും അനുഭാവവും പുലർത്തി.

ഈ സാഹചര്യത്തിലാണ് നഗരത്തിലെ പ്രധാന മണ്ഡലത്തിൽ ഇടതുമുന്നണിക്കെതിരെ ആർഎംപിയുടെ സ്ഥാനാര്ഥിയായി അലന്റെ പിതാവു തന്നെ രംഗത്തെത്തുന്നത്. മണ്ഡലത്തിൽ എൽജെപിയാണ് എൽഡിഎഫിനെ പ്രതിനിധീകരിക്കുന്നത്. തിരഞ്ഞെടുപ്പിൽ നിരവധി സിപിഎം പ്രവർത്തകരും അനുഭാവികളും തങ്ങൾക്കു പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു ആർഎംപി നേതാക്കൾ അറിയിച്ചു.  

Leave a Reply